കൊവിഡ് സാഹചര്യം വിലയിരുത്താൻ സംസ്ഥാനങ്ങളുടെ യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ മുൻകരുതലുകൾ ചർച്ചയാകും. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണാണ് യോഗം വിളിച്ചത്. ഓരോ സംസ്ഥാനവും എന്തൊക്കെ നടപടി സ്വീകരിച്ചു എന്നതടക്കം യോഗം വിശദമായി പരിശോധിക്കും.
സംസ്ഥാനത്തെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. ദക്ഷിണാഫ്രിക്കയിൽ നിന്നും മുബൈയിൽ എത്തിയ ആളുടെ പരിശോധനാഫലവും,ദക്ഷിണാഫ്രിക്കയിൽ നിന്നും കർണാടകയിൽ എത്തിയ ആളുടെ പരിശോധനാഫലവും ലഭിക്കാനുണ്ട്.
ഒമിക്രോൺ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നെത്തുന്നവരെ 14 ദിവസം നിരീക്ഷണത്തിൽ വയ്ക്കാനും 7ാം ദിവസം പരിശോധന നടത്താനും കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്.
അതിവേഗം പടരുന്ന വൈറസ് ഇന്ത്യയിൽ മൂന്നാം തരംഗത്തിന് കാരണമാകുമോ എന്ന ആശങ്കയും കേന്ദ്രത്തിനുണ്ട്. രോഗ വ്യാപനത്തിനൊപ്പം രോഗം ഗുരുതരമാകുന്നവരുടെ എണ്ണവും മരണവും കൂടാതാരിക്കാനുള്ള നടപടികൾക്കാണ് സർക്കാർ ഊന്നൽ കൊടുക്കുന്നത്.
Union Ministry of Health convenes state meeting