മീനങ്ങാടി: വയനാട്, നീലഗിരി ജില്ലകളിലെ ജനതയ്ക്ക് വന്യമൃഗങ്ങളുടെ ആക്രമണത്തെ ഭയന്ന് സുരക്ഷിതരായി ജീവിക്കുവാൻ കഴിയാത്ത സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു. കാടിറങ്ങി വന്ന വന്യമൃഗങ്ങൾ മനുഷ്യജീവൻ അപഹരിക്കുന്നു. വന്യമൃഗങ്ങൾ നാട്ടിലിറങ്ങി കൃഷിനാശം വരുത്താതെ അവയെ വനത്തിനുള്ളിൽ തന്നെ സംരക്ഷിക്കട്ടെ. നാം ജനിച്ചു വളർന്ന ഈ മണ്ണിൽ സമാധാനത്തോടെയും സുരക്ഷിതമായും നമുക്ക് ജീവിക്കണം. ഇക്കാര്യത്തിൽ കാലങ്ങളായി ഭരണകൂടവും അധികാരികളും നിസ്സംഗത കാണിക്കുന്നു. ഈ അവഗണന ഇനിയും കണ്ടില്ലെന്ന് നടിക്കാനാവില്ല. എല്ലാവർക്കും സുരക്ഷിതരായി ഈ രാജ്യത്ത് ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനവും മൗലീക അവകാശത്തിന്റെ നിഷേധവുമാണ് നാമിന്ന് അഭിമുഖീകരിക്കുന്നത്. ജീവന് സംരക്ഷണം നൽകേണ്ടവർ അവരുടെ ഉത്തരവാദിത്വം മറന്നു പോയിരിക്കുന്നു എന്നത് ഖേദകരമാണ്. ഈ വിഷയത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകണമെന്ന് മലബാർ ഭദ്രാസന പള്ളി പ്രതിനിധി യോഗം അധികാരികളോട് ആവശ്യപ്പെട്ടു.
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായ സഹോദരങ്ങളെ ഓർക്കുകയും സ്മരണാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു . യോഗത്തിൽ ഡോ ഗീവർഗീസ് മോർ സ്തേപ്പാനോസ് മെത്രാപ്പോലീത്ത അധ്യക്ഷം വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ ഡോ മത്തായി അതിരമ്പുഴയിൽ, ജോയിൻ സെക്രട്ടറി ബേബി വാളങ്കോട്ട്, ജോൺസൺ കൊഴാലില്‍, ഫാ ബേബി ഏലിയാസ്, ഫാ ജെയിംസ് വന്മേലിൽ, ബേബിച്ചൻ മേച്ചേരി ൽ തുടങ്ങിയവർ പ്രസംഗിച്ചു.
Wayanad