കൽപ്പറ്റ: പുൽപ്പള്ളി കേന്ദ്രീകരിച്ച് കൊട്ടേഷൻ സംഘങ്ങൾ വയനാട്ടിലും അയൽ സംസ്ഥാനങ്ങളിലും ഭീതിപരത്തികൊണ്ടിരിക്കുകയാണ്. പുൽപ്പള്ളി കേന്ദ്രീകരിച്ചുള്ള ഒരു കൊട്ടേഷൻ സംഘം കർണാടക കുടകിൽ കഴിഞ്ഞ മാസം പുൽപ്പള്ളി സ്വദേശികളായ നടക്കുഴക്കൽ ജോസിനെയും(77), മകൻ സാബു ജോസിനെയും (48) ആക്രമിച്ചിരുന്നു.
വീട്ടിൽ അതിക്രമിച്ചു കയറി വീട്ടുപകരണങ്ങൾ എല്ലാം നശിപ്പിക്കുകയും, 9 ലക്ഷം രൂപയോളം കൈക്കലാക്കി വീട്ടുടമ സാബു ജോസിനെയും, പിതാവിനെയും മർദ്ദിച്ചു അവശരാക്കിയശേഷം തട്ടിക്കൊണ്ടുപോയി 90 കിലോമീറ്റർ ദൂരെ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. അക്രമണത്തിനിരയായവർ പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിക്കുകയായിരുന്നു. 12 പേർ അടങ്ങുന്ന കൊട്ടേഷൻ സംഘത്തിനെതിരെ കർണാടക പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഷൈബി കൂനംപറമ്പിൽ, ടുട്ടു, കാപ്പി സെറ്റ് സ്വദേശി ജോമോൻ, സുബിൻ എന്നിവരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു . ആ കേസിലെ 3 പ്രതികളെ കൂടിയാണ് പുൽപ്പള്ളി പോലീസിന്റെ സഹായത്തോടെ ഇപ്പോൾ അറസ്റ്റ് ചെയ്തത്.
പുൽപ്പള്ളി സ്വദേശികളായ ചെറുകുന്നേൽ അരുൺ രാജ് (28), ഇരുളം വെളുത്തിരി വീട്ടിൽ അമൽ രവീന്ദ്രൻ (28) , കോളറാട്ട് കുന്ന് ആണ്ടൂവീട്ടിൽ ഷിബിൻ എന്നിവരെയാണ് കർണ്ണാടക പോലീസും, പുൽപ്പള്ളി പോലീസ് ഇൻസ്പെക്ടർ പി സുഭാഷ് ന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. അണ്ണായി എന്ന ലിനിൽ, ബല്ലേരി ഷൈജു, മൊട്ട ഷിനു, എന്നിവരെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്.
Pulpally Quotation Attack : Three Accused Arrested By Police