തലശ്ശേരി :അര നൂറ്റാണ്ട് കാലം തലശ്ശേരിയിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്ത് നിറസാന്നിധ്യമായിരുന്ന തലശ്ശേരി നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി വിടവാങ്ങി. ഇരുപത് വർഷം മുമ്പാണ് ശശി കോയമ്പത്തൂരിൽ വെച്ച് കിഡ്നി മാറ്റി വെക്കൽ ശസ്ത്രക്രിയക്ക് വിധേയമായത്. തുടർന്ന് പൊതു പ്രവർത്തന രംഗത്ത് സജീവമായ അദ്ദേഹം കോവിഡ് കാലത്ത് നഗരത്തിൻ്റെ നാനാ ഭാഗത്തും പ്രവർത്ത രംഗത്ത് സജീവ സാനിധ്യമായിരുന്നു.
ആരോഗ്യ പ്രശ്നങ്ങൾ അവഗണിച്ച് ഏഴ് ദിവസം നീണ്ടു നിന്ന തലശ്ശേരി കാർണിവലിന് ചുക്കാൻ പിടിച്ചത് വാഴയിൽ ശശി ആയിരുന്നു. സ്പീക്കർ എ എൻ ഷംസീർ, നഗരസഭ ചെയർമാൻ ജമുന റാണി ടീച്ചർ എന്നിവർക്കൊപ്പം വാഴയിൽ ശശി രാപകലില്ലാതെ നടത്തിയ പ്രവർത്തനമാണ് തലശേരി കാർണിവലിനെ വിജയത്തിലേക്ക് നയിച്ചത്. കാർണിവൽ സമാപിച്ചതിൻ്റെ മൂന്നാം ദിവസമാണ് വാഴയിൽ ശശിയെ അസ്വസ്ഥതകളെ തുടർന്ന് തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തലശ്ശേരി സഹകരണ ആശുപത്രിയിൽ നിന്നും കൂടുതൽ വിദഗ്ദ ചികിത്സക്കായി കോഴിക്കോടേക്ക് മാറ്റി. ബീഡി തൊഴിലാളിയായി ജീവിതം ആരംഭിച്ച് ബാലസംഘത്തിൽ കൂടി സംഘടനാ രംഗത്തേക്ക് കടന്നുവന്ന് ഡിവൈഎഫ്ഐയുടെ തിരുവങ്ങാട് വില്ലേജ് സെക്രട്ടറിയായും തലശ്ശേരി ബ്ലോക്ക് ഭാരവാഹിയായും പ്രവർത്തിച്ചു .
1977 ൽ പാർട്ടി അംഗമായി.സിപിഐഎം തിരുവങ്ങാട് ലോക്കൽ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു. തലശ്ശേരിയിലെ സഹകരണ പ്രസ്ഥാനത്തിൻറെ വളർച്ചയിലും മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. തലശ്ശേരി റൂറൽ ബാങ്ക് വൈസ് പ്രസിഡണ്ട്,പഴം പച്ചക്കറി സൊസൈറ്റി പ്രസിഡൻറ്,കോപ്പറേറ്റീവ് പ്രസ്സ് പ്രസിഡന്റ് എന്നീ മേഖലകളിൽ പ്രവർത്തിച്ചു.തലശ്ശേരി ജനറൽ ആശുപത്രി വികസന സമിതി അംഗവും ആണ്.തലശ്ശേരി നഗരസഭ വൈസ് ചെയർമാൻ എന്ന നിലയിൽ തലശ്ശേരി നഗരസഭയുട സമഗ്രമായ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ വാഴയിൽ ശശിക്ക് സാധിച്ചിട്ടുണ്ട്. പൊതുപ്രവർത്തനത്തിനിടയിൽ വിവിധ ഘട്ടങ്ങളിൽ ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്.
Thalassery