നിർമ്മാണ പ്രവൃത്തി പൂർത്തീകരിച്ചിട്ടും കേരള-കർണ്ണാടക അതിർത്തിയിലെ കൂട്ടുപുഴ പാലം തുറന്ന് കൊടുക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. മൂന്ന് വർഷത്തിലധികം നീണ്ടു നിന്ന നിയമ തർക്കങ്ങൾക്കൊടുവിലാണ് പാലം നിർമ്മാണം പൂർത്തിയായത്. ചിലരുടെ രാഷ്ട്രീയ താത്പര്യങ്ങളാണ് പാലം തുറക്കാൻ വൈകുന്നതെന്നാണ് ആരോപണം.
കെ.എസ്.ടി.പി. തലശ്ശേരി വളവുപാറ റോഡ് നിർമ്മാണത്തിൻ്റെ ഭാഗമായി നിർമ്മിക്കുന്ന ഏഴ് പാലങ്ങളിൽ ഉൾപ്പെട്ടതാണ് കൂട്ടുപുഴ പാലം. പാലം നിർമ്മാണം ആരംഭിച്ച് കേരള ഭൂമിയിൽ നിന്നും രണ്ട് തൂണുകൾ സ്ഥാപിച്ച് പ്രവർത്തി മുന്നേറിയ സാഹചര്യത്തിലാണ് കർണ്ണാടക വൈൽഡ് ലൈഫ് തടസ്സവാദങ്ങളുമായി പ്രവർത്തിയെ തടസ്സപ്പെടുത്തിയത്.
തുടർന്ന് വർഷങ്ങളോളം കേരള-കർണ്ണാടക ജനപ്രതിനിധികളും , ഉദ്യോഗസ്ഥരും നടത്തിയ നിരവധി ചർച്ചകൾക്ക് ശേഷമാണ് കഴിഞ്ഞ വർഷം പാലം പണി പുനരാരംഭിക്കാൻ അനുമതി നൽകിയത്. അനുമതി കിട്ടി ആഴ്ചകൾക്കുള്ളിൽ തന്നെ കരാർ ഏറ്റെടുത്ത ഇ.കെ.കെ. പെരുമ്പാവൂർ കമ്പനി നിർമ്മാണ പ്രവൃത്തികൾ വേഗത്തിൽ പൂർത്തീകരിച്ച് ഡിസംബർ അവസാന നാളുകളിൽ ഉദ്ഘാടനത്തിനായി റെഡിയാക്കിയിരുന്നു.
ഈ ജനുവരി 1 ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യാൻ തീരുമാനവും കൈക്കൊണ്ടിരുന്നു. എന്നാൽ, കർണ്ണാടകയിലെ ജനപ്രതിനിധികളെ ഉദ്ഘാടന പരിപാടിക്ക് ക്ഷണിച്ചില്ലെന്ന കാരണത്താൽ പാലം ഉദ്ഘാടനം മാറ്റിവെക്കുകയായിരുന്നു. കാലങ്ങളായിങ്ങൾ അതിർത്തി കടക്കാൻ ഉപയോഗിച്ചു പോരുന്ന തൂണുകളില്ലാത്ത പഴയ ബ്രിട്ടീഷുകാരുടെ വീതികുറഞ്ഞ പാലത്തെയാണ് ഇപ്പോഴും യാത്രക്കാർ ആശ്രയിച്ചു പോരുന്നത്.
വലിയ വാഹനങ്ങൾ പാലത്തിൻ്റെ ഭിത്തിയിൽ ഉരച്ചും പാലത്തിനും വാഹനത്തിനും കേടുപാടുകൾ സംഭവിക്കുന്നത് തുടരുകയാണ്. പാലം നിർമ്മാണം പൂർത്തിയായിട്ടും യാത്രക്കാരോട് ഉദ്യോഗസ്ഥർ കാട്ടുന്ന ഇത്തരം നിലാടിനെതിരെ ജനങ്ങളിൽ നിന്നും പ്രതിഷേധം ഉയരുകയാണ്. രാഷ്ട്രീയ താൽപര്യങ്ങൾ മൂലം ഉദ്ഘാടനം നീട്ടിവെക്കുന്ന ഉദ്യോഗസ്ഥരുടെ നിലപാട് അന്തർ സംസ്ഥാന പാതയിൽ യാത്ര ചെയ്യുന്ന യാത്രക്കാരോട് കാട്ടുന്ന വഞ്ചനയാണ്. എത്രയും വേഗം പാലം തുറന്നുകൊടുക്കണമെന്ന ആവശ്യം ജനങ്ങളിൽ നിന്നും ഉയരുകയാണ്.
Protest against non-opening of Koottupuzha bridge