തിരുവനന്തപുരം : ബലാത്സംഗക്കേസിലെ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത സംഭവത്തിൽ ഫ്ലാറ്റ് കെയർടേക്കറുടെ മൊഴി രേഖപ്പെടുത്തി. സിസിടിവി സംവിധാനത്തിൽ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നാണ് കെയർടേക്കർ മൊഴി നൽകിയിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ കെയർടേക്കറെ സ്വാധീനിച്ച് രാഹുലും സംഘവും നശിപ്പിച്ചെന്ന നിഗമനത്തിലായിരുന്നു എസ്ഐടി സംഘം.
രാഹുൽ മുങ്ങിയ കഴിഞ്ഞ വ്യാഴാഴ്ചത്തെ ദൃശ്യങ്ങൾ മാത്രമാണ് ഫ്ലാറ്റിലെ ഡിവിആറിൽ നിന്നും അപ്രത്യക്ഷമായത്. ഇതാണ് എസ്ഐടിക്ക് സംശയം ജനിപ്പിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാലക്കാട് കുന്നത്തൂര്‍മേട്ടിലെ ഫ്ലാറ്റില്‍ പരിശോധന നടത്തിയപ്പോഴാണ്, വ്യാഴാഴ്ചത്തെ മാത്രം സിസിടിവി ദൃശ്യങ്ങൾ കാണാനില്ലെന്ന് ബോധ്യപ്പെട്ടത്. രാഹുൽ ഫ്ലാറ്റിൽ നിന്നും പോയ സമയം, പോയ വാഹനം, കൂടെയുണ്ടായിരുന്നവർ തുടങ്ങിയവ സിസിടിവി പരിശോധനയിലൂടെ കണ്ടെത്താനായിരുന്നു എസ്ഐടി ശ്രമം.ഡിവിആര്‍ എസ്ഐടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാഹുലിന്റെ പഴ്സനൽ സ്റ്റാഫ് അംഗത്തെയും ഡ്രൈവറെയും എസ്ഐടി ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ മെയിൽ ഫ്ലാറ്റിലെത്തിച്ച് രാഹുൽ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതി മൊഴി നൽകിയത്.
അതേസമയം ബലാത്സംഗ-ഭ്രൂണഹത്യ കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കായി വ്യാപക തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ് പൊലീസ്. തമിഴ്‌നാട്ടിലും,പാലക്കാടും,പത്തനംതിട്ടയിലും തിരുവനന്തപുരത്തുമാണ് അന്വേഷണ സംഘം തിരച്ചിൽ നടത്തുന്നത്. പാലക്കാട് നിന്നും രാഹുൽ രക്ഷപെട്ടത് ഒരു സിനിമാതാരത്തിന്റെ കാറിലാണെന്നും അന്വേഷണ സംഘം സംശയിക്കുന്നു. മറ്റന്നാൾ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും മുൻപ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
Rahulmangoottathil

































