ചെറുപുഴ: കോൺഗ്രസിനെ മാറ്റി നിർത്തി ഇന്ത്യയിൽ പ്രവർത്തിക്കാൻ സാധ്യമല്ല എന്ന തിരിച്ചറിവിലേക്ക് അവസാനനിമിഷം സിപിഎം പോളിറ്റ് ബ്യൂറോ എത്തി എന്ന് ബെന്നി ബെഹനാൻ എം പി. ചെറുപുഴ പടിയോട്ടുച്ചാലിൽ കെ.പി.നൂറുദ്ദീൻ സ്മാരക പുരസ്കാരം വിതരണം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭൂരിപക്ഷത്തിന്റെ അഭിപ്രായം മാത്രം മാനിക്കുക എന്നുള്ള ജനാധിപത്യമല്ല ഭൂരിപക്ഷത്തിന്റെ അഭിപ്രായം മാനിക്കുന്നതോടൊപ്പം തന്നെ ന്യൂനപക്ഷ അഭിപ്രായത്തെയും ഉൾക്കൊള്ളണം എന്ന ജനാധിപത്യമാണ് കോൺഗ്രസ് പഠിപ്പിച്ച ജനാധിപത്യം. എന്നാൽ ആ ജനാധിപത്യം ഇന്ത്യയിൽ ഇല്ലാതായി. കർഷകർ സമരം ചെയ്യുമ്പോൾ കർഷക സമരത്തിലേക്ക് വാഹനം ഇടിച്ചു കയറ്റി കർഷകരെ കൊല്ലുന്ന ജനാധിപത്യമാണ് രാജ്യത്ത് ഇപ്പോൾ നിലനിൽക്കുന്നത്.
കർഷകരെ വാഹനം ഇടിച്ചു കൊന്നത പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനു പകരം കർഷക കുടുംബത്തെ ആശ്വസിപ്പിക്കാൻ പോയ പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്യുന്നതാണ് ഇപ്പോഴത്തെ ജനാധിപത്യമെന്നും ബെന്നി ബെഹനാൻ എം പി പറഞ്ഞു. കെ.പി.നൂറുദ്ദീൻ സാഹിബ് സ്മാരക ചാരിറ്റബിൾ ട്രസ്റ്റ് ജീവകാരുണ്യ പ്രവർത്തനത്തിന് ഏർപ്പടുത്തിയ പ്രഥമ കെ.പി.നൂറുദ്ദീൻ സ്മാരക പുരസ്കാരം മാതമംഗലം സ്വദേശി രമേശൻ ഹരിതക്ക് സമ്മാനിച്ചു. കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍ മുഖ്യ പ്രഭാഷണം നടത്തി. ട്രസ്റ്റ് ചെയർമാൻ എം.ഉമ്മർ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രിയും കോൺഗ്രസ് നേതാവും ആയിരുന്ന കെ.പി.നൂറുദ്ദീൻ്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയതാണ് 10,001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം. എരമം കുറ്റൂർ കേന്ദ്രമായി ജീവകാരുണ്യ പ്രവർത്തങ്ങൾ നടത്തുന്ന ഐഎൻസി ബ്രിഗേഡിന്റെ പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു. കോൺഗ്രസ് നേതാക്കളായ വി. കൃഷ്ണൻ മാസ്റ്റർ, ടി.വി.കുഞ്ഞമ്പുനായർ, തങ്കച്ചൻ കാവാലം, കെ.കെ.സുരേഷ്കുമാർ, രവി പൊന്നംവയൽ, വി.എം. ദാമോദരൻ നമ്പീശൻ, കെ.കെ. വി. സുധീർബാബു, പി.ജെ.സജി, ഷീബ മോഹനൻ, എം.പി.ദാമോദരൻ തുടങ്ങിയവർ പ്രസംഗിച്ചു.
CPM realized the importance of congress: benny behnan mp