കൊട്ടിയൂർ: പ്രക്കൂഴം ദിവസത്തോടനുബന്ധിച്ച് ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ വിവിധ ചടങ്ങുകൾ നടന്നു. പ്രക്കൂഴം ദിവസമായ ഇന്ന് പുലർച്ചെ തന്നെ കൂറ്റേരി നമ്പ്യാർ മാലൂർ പടിയിൽനിന്നും എഴുന്നള്ളിച്ചു കൊണ്ടുവരുന്ന നെയ്യ് ഇക്കരെ ക്ഷേത്രത്തിൽ എത്തിയിരുന്നു. ഇക്കരെ ക്ഷേത്ര നടയിലാണ് 'തണ്ണിംകുടി' ചടങ്ങ് നടന്നത്. ക്ഷേത്ര നടയിൽ കൂവളത്തറയോട് ചേർന്ന് താഴെ നടവഴിയിൽ ആയില്യാർ കാവിന് അഭിമുഖമായി നിന്നാണ് 'തണ്ണിംകുടി' ചടങ്ങ് നടക്കുന്നത്. ഒറ്റപ്പിലാൻ, പുറങ്കലയൻ, കൊല്ലൻ, ജന്മാശാരി, കണിയാൻ (തൃകൈകുട സ്ഥാനീകൻ), പെരുവണ്ണാൻ, കാടൻ എന്നീ സ്ഥാനീകരാണ് ഈ ചടങ്ങിൻറെ അവകാശികൾ. ഏഴ് മരവാഴ കൊടിയിലയിൽ തേങ്ങ, വെല്ലം, പഴം എന്നിവ വച്ച് പ്രാർത്ഥിച്ച ശേഷം സ്ഥാനീകർ ഇലയോടെ 'തണ്ണിംകുടി' സാധനങ്ങൾ എടുത്ത് മന്ദം ചേരിയിലേക്ക് പോകും. മന്ദം ചേരിയിൽ 'ചന്ദ്രേരിയൻ' മാവിൻ ചുവട്ടിൽ വച്ച് തണ്ണിംകുടി സാധനങ്ങൾ പരസ്പരം കൈമാറിയും വീതംവച്ചും ഇവർ ഭക്ഷിക്കുന്നതോടെ 'തണ്ണിംകുടി' ചടങ്ങ് പൂർണ്ണമായി.
തണ്ണിംകുടി ചടങ്ങിന് ശേഷം ക്ഷേത്ര സന്നിധിയിലെ കുത്തൂട്ടിൽ അടിയന്തിരയോഗം ചേർന്നു. വൈശാഖമഹോത്സവത്തിന്റെ ആചാര അനുഷ്ടാനങ്ങളുടെ പരിപൂർണ്ണ ഉത്തരവാദിത്തം അടിയന്തിരയോഗത്തിനാണ്. നാല് ഊരാളന്മാർ, രണ്ട് ഏഴില്ലക്കാർ, കണക്കപിള്ള, മണാളൻ എന്നിവരാണ് അടിയന്തിരയോഗത്തിലെ പ്രധാനികൾ. ജന്മസമുദായമാണ് അടിയന്തിരയോഗത്തിന്റെ അധ്യക്ഷൻ. അടിയന്തിരയോഗത്തിൽ 28 ദിവസം നീണ്ടുനിൽക്കുന്ന വൈശാഖ മഹോത്സവത്തിന്റെ നാളും മുഹൂർത്തവും കണക്കപിള്ള അവതരിപ്പിച്ചു. പുല്ലഞ്ചേരി ഇല്ലക്കാർ എഴുന്നള്ളിച്ചെത്തിച്ച അവിൽ അടിയന്തിരയോഗത്തിൻ്റെ മുമ്പാകെ സമർപ്പിച്ചു. തുടർന്ന് അടിയന്തിരയോഗ സമക്ഷം തന്നെ അവിൽ അളന്ന് തിട്ടപ്പെടുത്തി. വൈശാഖമഹോത്സവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട തീരുമാനങ്ങൾ കൈകൊണ്ട ശേഷമാണ് അടിയന്തിരയോഗം പിരിഞ്ഞത്. വയനാട് എരുമ തെരുവ് ശ്രീ കാഞ്ചീകാമാക്ഷിയമ്മൻ മാരിയമ്മൻ ക്ഷേത്രത്തിൻ്റെ ഭാഗമായുള്ള യാദവ സമുദായം എഴുന്നള്ളിച്ചെത്തിക്കുന്ന നെല്ല് സമർപ്പണം നടന്നു. നൂറ് കിലോയിൽ അധികം വരുന്ന നെല്ലാണ് യാദവ സമുദായം സമർപ്പിക്കുന്നത്. തുടർന്ന് കണക്കപിള്ളയുടെ നേതൃത്വത്തിൽ നെല്ലളവ് നടന്നു. ശ്രീകോവിലിന് മുൻവശത്ത് നടവഴിയിൽ കിഴക്കോട്ട് തിരിഞ്ഞിരുന്ന് കണക്കപിള്ള നെല്ല് അളന്ന് തിട്ടപ്പെടുത്തി. അളന്ന് ചിട്ടപ്പെടുത്തിയ നെല്ല് ഏഴില്ലക്കാർ (മണത്തണ ചപ്പാരം ക്ഷേത്ര പൂജാരിമാർ) പൂജിക്കണം. ക്ഷേത്രത്തിനകത്ത് ശ്രീകോവിലിന് കിഴക്കുഭാഗത്തായി അടിയന്തരയോഗത്തിന് മുന്നിൽ വച്ചാണ് ഏഴില്ലക്കാരുടെ പൂജ നടക്കുന്നത്.
അക്കരെ ക്ഷേത്രത്തിൽ വൈശാഖ മഹോത്സവത്തിന് നിവേദ്യത്തിന് ഉപയോഗിക്കാനുള്ള ഉണക്കലരിയ്ക്ക് വേണ്ട നെല്ല് ഏഴില്ലക്കാരുടെ പൂജയ്ക്ക് ശേഷം തിടപ്പള്ളിയിൽ ഏൽപ്പിക്കുന്നു. തിടപ്പള്ളിയിലെത്തിക്കുന്ന നെല്ല് നമ്പീശൻ വീണ്ടും അളക്കണം. നമ്പീശൻ അളന്ന നെല്ല് പടിഞ്ഞിറ്റ നമ്പൂതിരി വീണ്ടും പൂജിക്കുന്നതോടെ നെല്ലളവ് പൂർണ്ണമായി. നെല്ലളവ് കഴിഞ്ഞ് സ്ഥാനീകർക്ക് കുത്തൂട്ടിൽ വിഭവ സമൃദ്ധമായ കഞ്ഞി ഉണ്ടായിരുന്നു. രാത്രിയിലാണ് ആയില്യാർക്കാവിലെ ഗൂഢപൂജകൾ നടക്കുന്നത്. ഊരാളൻമാർക്ക് തൃക്കൂർ അരി വിതരണവും 'അപ്പട' നിവേദ്യവും ഇന്ന് ആയില്യാർക്കാവിൽ ഉണ്ടാകും.
kottiyoor prakoozham