കൊച്ചി: വിദേശ ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് മുന്നൂറിലധികം ചെറുപ്പക്കാരില്‍നിന്ന് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. കൊച്ചി തമ്മനത്ത് കാനൻ ഇൻറർനാഷനല്‍ എജുക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തിവന്ന തൊടുപുഴ കോലാനി സ്വദേശി പുത്തൻപുരക്കല്‍ വീട്ടില്‍ കണ്ണൻ തങ്കപ്പനെ (ജയ്‌സണ്‍ -40) ആണ് പാലാരിവട്ടം പൊലീസ് ഇൻസ്പെക്ടർ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ നോർത്ത് പറവൂർ സ്വദേശിനിയുടെ പരാതിയിലും കോഴിക്കോട് സ്വദേശിയുടെ പരാതിയിലും പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ കേസുകളുണ്ട്.
ഭാര്യയുമായി ചേർന്ന് 2018 ലാണ് സ്ഥാപനം ആരംഭിച്ചത്. വിസ വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപ വരെ കൈപ്പറ്റി തട്ടിപ്പ് നടത്തിയെന്നാണ് പരാതി. മാസങ്ങള്‍ക്കു മുമ്ബ് പാലാരിവട്ടം പൊലീസ് സമാനമായ മറ്റൊരു കേസിന്റെ അന്വേഷണത്തിനിടയില്‍ ദല്‍ഹിയില്‍നിന്ന് ഇയാളെ അറസ്റ്റ് ചെയ്‌ത് കോടതിയില്‍ ഹാജരാക്കിയിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നു.
അതിനുശേഷം മുങ്ങിയ പ്രതി ഡല്‍ഹിയിലും പിന്നീട് വ്യാജ വിലാസത്തില്‍ എടുത്ത മറ്റൊരു പാസ്പോർട്ടുമായി വിദേശത്തും ഒളിവില്‍ കഴിയുകയായിരുന്നു. നാട്ടിലെത്തിയെന്ന് അറിഞ്ഞ പൊലീസ് നടത്തിയ രഹസ്യ നീക്കത്തിലാണ് പിടിയിലായത്. ലോക മനുഷ്യാവകാശ കമീഷൻ അംഗമെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് തൊടുപുഴയില്‍ ഒളിവില്‍ കഴിയവെയാണ് പിടിയിലായത്.
ഇടുക്കി, പത്തനംതിട്ട എറണാകുളം ജില്ലകളിലെ വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
Arrested