കൊച്ചി: അതിവേഗ റെയിൽ പദ്ധതിയാണ് നാടിന് വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏത് പദ്ധതിയായാലും ഞങ്ങൾക്ക് ഒരു പ്രശ്നവും ഇല്ല. ഇ ശ്രീധരന്റെ നിർദേശം ആയാലും ഞങ്ങൾക്ക് എതിർപ്പില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതിവേഗ റെയിലിന്റെ കാര്യത്തിൽ വിചിത്രമായ കാര്യമാണ് കേരളത്തെ കേന്ദ്രം അറിയിച്ചത്. കെ റെയിലിന് അനുമതി തേടി കേന്ദ്രത്തെ സമീപിക്കുമ്പോൾ എന്തെങ്കിലും തടസ്സം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ശബരി റെയിലിനായി പകുതി ചിലവ് ഏറ്റെടുക്കാമെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചു. സംസ്ഥാനത്തിന്റെ ചിലവിൽ ആദ്യം മുഴുവൻ സ്ഥലവും നിങ്ങളുടെ ചിലവിൽ ഏറ്റെടുക്കാനാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. ശബരിറെയിൽ പൂർത്തിയാക്കാനാണ് സർക്കാരിന് താല്പര്യം. സ്ഥലം ഏറ്റെടുക്കാമെന്ന് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.കേരളത്തിൽ ചിലർ സ്വീകരിക്കുന്ന നിലപാട് ഒരു പദ്ധതിയും കേരളത്തിൽ വരാൻ പാടില്ല എന്നാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ഏത് പദ്ധതി വരുമ്പോഴും അതിനെ എതിർക്കാൻ വേണ്ടി ചിലർ രംഗത്ത് വരുന്നു. കോൺഗ്രസും ബിജെപിയും കേരളത്തിലെ പദ്ധതികളും എതിർക്കുന്നു. കേരളം മുന്നോട്ട് പോകണ്ട എന്നാണ് രണ്ടു കൂട്ടരും സ്വീകരിച്ചിരിക്കുന്ന നിലപാടെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.കേരളത്തിന് ആവശ്യമുള്ളതൊന്നും കേന്ദ്രം നൽകുന്നില്ലെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ആരോഗ്യ രംഗത്ത് എല്ലാവരും മികച്ചതാണ് എന്ന് സമ്മതിക്കുന്ന കേരളത്തിന് എയിംസ് ഇല്ല. എയിംസ് ഇപ്പോൾ കിട്ടുമെന്ന് കരുതി. പക്ഷേ വർഷങ്ങൾ കഴിഞ്ഞിട്ടും കിട്ടിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എയിംസിന് വേണ്ടി നാല് സ്ഥലങ്ങൾ കേന്ദ്രം ചൂണ്ടിക്കാട്ടി. ഏതെങ്കിലും ഒരെണ്ണം മാത്രം വേണമെന്ന് കേന്ദ്രം അറിയിച്ചു. അങ്ങനെയാണ് കോഴിക്കോട് കിനാലൂരിൽ എയിംസിന് സ്ഥലം കണ്ടെത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Pinarayvijayan






































