കൊച്ചി: മുസ്ലിം ലീഗ് സ്ഥാനാർഥി പട്ടികയിൽ അതൃപ്തി പരസ്യമാക്കിയ അബ്ദുറഹ്മാൻ രണ്ടത്താണിയെ കൂടെക്കൂട്ടാൻ സിപിഐഎം. അബ്ദുറഹ്മാൻ രണ്ടത്താണിയെ പുകഴ്ത്തിയും പ്രഖ്യാപിച്ച സീറ്റുകളിൽ മാറ്റം വന്നേക്കാമെന്ന് വ്യക്തമാക്കിയും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ രംഗത്തെത്തി. ലീഗിലെ അസംതൃപ്തി അനുകൂലമാക്കുമോ എന്ന് നോക്കുമെന്നും വിജയരാഘവന്റെ പ്രതികരണം.
മുസ്ലീം ലീഗിന്റെ കരുത്തുറ്റ മുഖമാണ് അബ്ദുറഹ്മാൻ രണ്ടത്താണിയെന്ന് എ വിജയരാഘവൻ പറഞ്ഞു. കോൺഗ്രസിന് പിന്നാലെ ലീഗിലെയും അതൃപ്തി പുറത്ത് വന്നു. യുഡിഎഫിലെ അതൃപ്തി അനുകൂലമാക്കാൻ ശ്രമം നടത്തുന്നുണ്ട്. മാറിയ സാഹചര്യത്തിൽ പ്രഖ്യാപിച്ച സ്ഥാനാർഥികളും മാറിയേക്കാം. ഇടതു എംഎൽഎമാരുടെ എണ്ണം കൂട്ടാൻ എന്തും ചെയ്യുമെന്ന് അദേഹം വ്യക്തമാക്കി.ആശയപരമായി ഞാൻ മുസ്ലിം ലീഗുകാരനാണെന്ന് അബ്ദുറഹിമാൻ രണ്ടത്താണി പറയുന്നു. പാർട്ടിക്കാരൻ എന്ന നിലയിലുള്ള വികാരമാണ് പ്രകടിപ്പിച്ചത്. പാർട്ടിയുടെ ട്രാക്കിൽ നിന്ന് തെറ്റിയിട്ടില്ല ഇന്നു വരെ. സിപിഐഎം നേതാക്കളുമായി നല്ല ബന്ധം. മുഹമ്മദലി ശിഹാബ് തങ്ങൾ യുവാക്കൾക്ക് പ്രാതിനിധ്യം നൽകി. പോസ്റ്റിൽ ഉള്ള കാര്യങ്ങൾ തന്നെയാണ് അഭിപ്രായമെന്ന് അബ്ദുറഹിമാൻ രണ്ടത്താണി പറഞ്ഞു.
അതേസമയം എൽഡിഎഫ് സ്ഥാനാർഥിയായേക്കുമെന്ന റിപ്പോർട്ടുകൾ അബ്ദുറഹ്മാൻ രണ്ടത്താണി നിഷേധിച്ചില്ല. ലീഗിൽ ഉറച്ചു നിൽക്കുമോ എന്ന ചോദ്യത്തിന് അബ്ദുറഹ്മാൻ രണ്ടത്താണി പ്രതികരിച്ചില്ല. അതേസമയം താനൂരിൽ മന്ത്രി വി അബ്ദുറഹിമാൻ മത്സരിക്കില്ല. സ്ഥാനാർഥി ആകണമെങ്കിൽ മണ്ഡലം മാറണമെന്നാണ് നിലപാട്.
Abdhurahiman






































