കോഴിക്കോട്: നിരോധിത പുകയില ഉൽപന്നമായ ഹാൻസിന്റെ വൻ ശേഖരവുമായി മധ്യവയസ്കൻ പിടിയിൽ. കോഴിക്കോട് രാമനാട്ടുകരയിൽ ഫറോക്ക് പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
അമ്പലക്കണ്ടി സ്വദേശി പള്ളിക്കര വീട്ടിൽ മുസ്തഫ(52) ആണ് അറസ്റ്റിലായത്. ഫറോക്ക് എസ്.ഐയുടെ നേതൃത്വത്തിൽ 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായുള്ള പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
രാമനാട്ടുകര ഹെൽത്ത് സെന്ററിന് സമീപം നീലിത്തോട് പാലത്തിനടുത്തുള്ള ഹുസ്സെൻ പുളിയ്ക്കൽ എന്നയാളുടെ വാടക വീട്ടിലായിരുന്നു മുസ്തഫ താമസം. ഇവിടെ ലഹരി വസ്തുക്കൾ സൂക്ഷിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്.
വീട് തുറന്ന് പരിശോധിച്ചപ്പോൾ ഒരു മുറിയിൽ നിന്ന് 6 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഏകദേശം 5000 പായ്ക്കറ്റ് ഹാൻസ് കണ്ടെടുത്തു. ഇതിന് പുറമെ വീടിന്റെ പോർച്ചിൽ നിർത്തിയിട്ടിരുന്ന കെ.എൽ 11 ബി.ടി 2179 എന്ന സ്കൂട്ടറിന്റെ ഡിക്കിയിൽ നിന്ന് 180 പാക്കറ്റ് ഹാൻസും കൂടി പോലീസ് പിടിച്ചെടുത്തു. സ്കൂട്ടർ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
പിടിച്ചെടുത്ത ഹാൻസിന് ലക്ഷങ്ങളുടെ വില വരുമെന്നാണ് പോലീസിന്റെ പ്രാഥമിക കണക്ക്. നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപ്പനയ്ക്കായി സൂക്ഷിച്ചതിനും കടത്തിയതിനുമാണ് കേസ്. മുസ്തഫയെ കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്.
Content Highlight: 5000 Packets of Banned Hans Seized in Kozhikode Ramanattukara, One Arrested




































