#DYFI #Hridayapoorvam #VK Sanoj #Kannur
കണ്ണൂർ: ഡിവൈഎഫ്ഐയുടെ 'ഹൃദയപൂർവം' ഭക്ഷണവിതരണ പദ്ധതി ഒരു മന്ത്രിക്കും തടയാൻ കഴിയില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. കണ്ണൂർ ജില്ലാ ജനറൽ ആശുപത്രിയിൽ പൊതിച്ചോർ വിതരണം നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് കോൺഗ്രസിന് ഭക്ഷണവിതരണം ചെയ്യാൻ കഴിയാത്തതിന്റെ കുശുമ്പാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്നും ഡിവൈഎഫ്ഐ ഭക്ഷണവിതരണത്തിൽ രാഷ്ട്രീയം കലർത്തുന്നില്ലെന്നും സനോജ് വ്യക്തമാക്കി.
കേരളത്തിലെ വിവിധ മെഡിക്കൽ കോളേജുകൾ, ജില്ലാ, താലൂക്ക് ആശുപത്രികളിൽ കഴിഞ്ഞ 10 വർഷമായി മുടങ്ങാതെ ഭക്ഷണവിതരണം നടത്തുന്നുണ്ടെന്നും ഒരു ദിവസം പോലും മുടങ്ങാതെ പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞത് ജനങ്ങളുടെ പിന്തുണ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷണപ്പൊതികൾ ശേഖരിക്കുന്നത് എല്ലാ രാഷ്ട്രീയ പാർട്ടികളിൽപ്പെട്ടവരുടെ വീടുകളിൽ നിന്നാണ്. ഭക്ഷണം വാങ്ങാൻ വരുന്നവരോട് രാഷ്ട്രീയം ചോദിക്കാറുമില്ല. കോവിഡ് കാലത്തോ നിപ്പ ഭീതി നിലനിന്നപ്പോഴോ ഭക്ഷണവിതരണം നിർത്തിയിട്ടില്ല.
തൃശൂരിൽ പ്രവർത്തകൻ കൊല്ലപ്പെട്ട ദിവസവും, വി.എസ്. അച്യുതാനന്ദന്റെ ഭൗതിക ശരീരം പൊതുദർശനത്തിന് വെച്ച സമയത്തും ആശുപത്രികളിൽ ഭക്ഷണം വിതരണം ചെയ്തിരുന്നു.
കെ. മുരളീധരൻ ഉന്നയിക്കുന്ന ആരോപണങ്ങൾ പദ്ധതിയെ താറടിച്ചു കാണിക്കാനാണെന്ന് സനോജ് കുറ്റപ്പെടുത്തി. സന്നദ്ധ സംഘടനകൾ ഐഡന്റിറ്റി വെളിപ്പെടുത്തി പ്രവർത്തിക്കുന്നത് സ്വാഭാവികമാണ്.
കോൺഗ്രസ് സർക്കാരുകൾ പദ്ധതികൾക്ക് പ്രിയദർശിനി എന്നും കെ. കരുണാകരന്റെ പേരും നൽകുന്നത് രാഷ്ട്രീയമല്ലേ എന്നും അദ്ദേഹം ചോദിച്ചു.
ഭക്ഷണവിതരണത്തിന് പുറമെ രക്തദാന രംഗത്തും ആംബുലൻസ് സർവീസിലും ഡിവൈഎഫ്ഐ സജീവമാണ്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പോലും ഏറ്റവും കൂടുതൽ രക്തദാനം നടത്തിയ സംഘടനയ്ക്കുള്ള അവാർഡ് ഡിവൈഎഫ്ഐക്ക് ലഭിച്ചിട്ടുണ്ടെന്നും സനോജ് കൂട്ടിച്ചേർത്തു.
കണ്ണൂർ ജില്ലാ ആശുപത്രിയിലെ വിതരണത്തിന് ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് സിറാജ്, പി.എം. അഖിൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എ.പി. അൻവീർ, പി. സനീഷ്, പി.വി. സച്ചിൻ, എസ്. നിജീഷ് എന്നിവർ നേതൃത്വം നൽകി. അഞ്ചരക്കണ്ടി ബ്ലോക്കിലെ കുഴിമ്പാലോട് മേഖലയിൽ നിന്നാണ് ഇത്തവണത്തെ പൊതിച്ചോർ വിതരണം ചെയ്തത്.
Content Highlight: DYFI Hridayapoorvam Food Distribution Will Not Stop, Says VK Sanoj





































