കണ്ണൂർ: സർവ്വകലാശാലയിൽ പരീക്ഷാ വിഭാഗം കേന്ദ്രീകരിച്ച് ഗുരുതരമായ ക്രമക്കേടുകളും സ്വജനപക്ഷപാതവും മാർക്ക് ദാനത്തിനുള്ള നീക്കവും നടക്കുന്നുവെന്ന് കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡണ്ട് പി.മുഹമ്മദ് ഷമ്മാസ് വി സി യുടെ നിർദ്ദേശപ്രകാരം പരീക്ഷ കൺട്രോളർ പ്രത്യേക താൽപര്യമെടുത്ത് മൂന്ന് വിദ്യാർത്ഥികളുടെ പരീഷാ പേപ്പറുകൾ പ്രത്യേകമായി മൂല്യനിർണയം നടത്താനുള്ള നീക്കം നടത്തുകയും എന്നാൽ അത് സംശയത്തിനിടയാക്കും എന്നതിനാൽ ആ വിദ്യാർഥികൾ ഉൾക്കൊള്ളുന്ന ബി.ബി.എ സപ്ലിമെന്ററി പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളുടെ മൂല്യനിർണ്ണയവും തിരക്കിട്ട് നടത്തുകയാണ് ചെയ്യുന്നതെന്നും ഷമ്മാസ് ആരോപിച്ചു.
2018-21 ബാച്ചിലെ ബി.ബി.എ വിദ്യാർത്ഥികളുടെ നാലാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയുടെ മൂല്യനിർണ്ണയമാണ് പ്രത്യേക താൽപര്യമെടുത്ത് നടന്നുകൊണ്ടിരിക്കുന്നത്. നവംബർ മാസം രണ്ടാം തീയതി മുതൽ പത്താം തീയതി വരെ നടന്ന നാലാം സെമസ്റ്റർ പരീക്ഷയിൽ ബി.ബി.എ സപ്ലിമെന്ററി പരീക്ഷ ഒഴികെയുള്ള മറ്റു റഗുലർ,സപ്ലിമെന്ററി പരീക്ഷകളുടെയൊന്നും മൂല്യനിർണ്ണയം ആരംഭിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ്പ്രത്യേക അജണ്ടയോടെ ബി.ബി.എ വിദ്യാർത്ഥികളുടെ നാലാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയുടെ മൂല്യനിർണ്ണയം തിരക്കിട്ട് നടത്തുന്നതെന്നും കെ എസ് യു കുറ്റപ്പെടുത്തി.
വി സിയും കൺട്രോളറും എസ്.എഫ്.ഐ നേതാക്കളും ചേർന്ന് നടത്തുന്ന ഈ സ്വജനപക്ഷപാതവും മാർക്ക് ദാനത്തിനുള്ള നീക്കവും സംബന്ധിച്ച് ഉന്നതതല അന്വേഷണം വേണമെന്നും ഗുരുതരമായ ക്രമക്കേടിന് ചുക്കാൻ പിടിച്ച കൺട്രോളറെ അടിയന്തരമായി പുറത്താക്കണമെന്നും വിഷയത്തിൽ വൈസ് ചാസിലർക്കെതിരെ ചാൻസലർ കൂടിയായ ഗവർണർക്കും യു.ജി.സിക്കും പരാതി നൽകുമെന്നും കെ.എസ്.യു ജില്ലാ പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് പറഞ്ഞു.
Ksu kannur university exam issue