കൽപ്പറ്റ: യുറോപ്യൻ യൂണിയൻ്റെ പുതിയ പുതിയ നിബന്ധനകൾ വയനാട്ടിലെ കർഷകരെ സാരമായി ബാധിക്കാതിരിക്കാൻ കോഫി ബോർഡ് നടപടികൾ ആരംഭിച്ചു. ഇതിൻ്റെ ഭാഗമായി ഇന്ത്യാ കോഫി ആപ്പിൽ കർഷകർക്ക് രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കി . കർഷകർക്ക് ആപ്പിൽ രജിസ്റ്റർ ചെയ്യാൻ സഹായിക്കുന്നതിനായി പ്രത്യേക ക്യാമ്പയിൻ തുടങ്ങി. എടവക , തൊണ്ടർനാട്, പടിഞാറത്തറ , വെള്ളമുണ്ട പഞ്ചായത്തുകളിലെ കർഷകർക്കായി പ്രത്യേക രജിസ്ട്രേഷൻ ക്യാമ്പയിൻ ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ വെള്ളമുണ്ട എട്ടേനാലിലെ സിറ്റി ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലയിലെ നാല് കേന്ദ്രങ്ങളിൽ മാത്രമാണ് കോഫി ബോർഡിൻറെ നേതൃത്വത്തിൽ പ്രത്യേക കർഷക രജിസ്ട്രേഷൻ ക്യാമ്പയിൻ നടത്തുക. ഇതിൽ വാഴവറ്റയിലും പനമരത്തും കർഷക സെമിനാറും നടത്തിക്കഴിഞ്ഞു. വെള്ളമുണ്ട കൂടാതെ ഇനി ഒരിടത്ത് കൂടി മാത്രമേ പ്രത്യേക ക്യാമ്പയിൽ നടക്കാൻ സാധ്യതയുള്ളൂ. ബോർഡിന്റെ ക്യാമ്പയിൻ അവസാനിച്ചു കഴിഞ്ഞാൽ കർഷകർ സ്വമേധയാ ഇന്ത്യാ കോഫി ആപ്പിൽ രജിസ്റ്റർ ചെയ്യേണ്ടിവരും.
ആധാറുമായി ബന്ധിപ്പിച്ച നമ്പർ ഉള്ള മൊബൈൽ ഫോൺ ,ആധാർ കാർഡ് ,കൈവശ അവകാശ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ നികുതി ചീട്ട്, ബാങ്ക് പാസ് ബുക്ക് എന്നിവയുമായി കർഷകർ എത്തണം. വനനശീകരണം നടത്തിയല്ല തോട്ടങ്ങളിൽ കൃഷി ചെയ്തിട്ടുള്ളത് എന്ന സത്യവാങ്മൂലം നൽകിയിട്ടില്ലെങ്കിൽ 2026 ജനുവരി ഒന്നു മുതൽ യൂറോപ്യൻ യൂണിയൻ ഇന്ത്യയിൽ നിന്ന് കാപ്പി കയറ്റുമതി ചെയ്യുന്നത് നിയന്ത്രിച്ചേക്കും. കർണാടകയിലെ കൂർഗ്,കേരളത്തിലെ ഇടുക്കി ,വയനാട് ജില്ലകളെയാണ് യൂറോപ്യൻ യൂണിയൻറെ നിബന്ധനകൾ സാരമായി ബാധിക്കുന്നത്.

ഇന്ത്യ കോഫി ആപ്പിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ഇനിമുതൽ കോഫി ബോർഡിൻറെ സബ്സിഡികളും പദ്ധതികളും ആനുകൂല്യങ്ങൾക്കും ഈ രജിസ്ട്രേഷൻ ഉപയോഗിക്കാം എന്നതാണ് പ്രത്യേകത. കർഷകർക്കുള്ള അറിയിപ്പുകളും ഇനി മുതൽ ഇന്ത്യ കോഫി ആപ്പു മുഖേനയായിരിക്കും. അതിനാൽ ഈ സൗകര്യം കർഷകർ പരമാവധി പ്രയോജന പ്പെടുത്തണമെന്ന് കോഫി ബോർഡ് ജോയിൻ്റെ ഡയക്ടർ ഡോ. എം. കറുത്തമണി അഭ്യർത്ഥിച്ചു. കേരള എഫ്.പി.ഒ. കൺസോർഷ്യം, കാർഷികോൽപ്പാദക കമ്പനികളായ വേ ഫാം, ടി ഫാം, കാർഷിക മേഖലയിലെ ഉൽപ്പന്ന നിർമ്മാണ കമ്പനിയായ യാരാ , വിവിധ വായന ശാലകൾ, ക്ലബ്ബുകൾ, വിവിധ കർഷക സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിട്ടുളത് '
Kalpetta