കണ്ണൂർ :പയ്യന്നൂർ അസംബ്ലി മണ്ഡലത്തിലെ ബൂത്ത് 18 ലെ ബൂത്ത് ലെവൽ ഓഫീസർ അനീഷ് ജോർജിന്റെ മരണം കടുത്ത മാനസിക സംഘർഷവും സമ്മർദ്ദവും മൂലം ആണെന്നും ആത്മഹത്യകൾ ആവർത്തിക്കാതിരിക്കാൻ എസ് ഐ ആർ നടപടികൾ അടിയന്തരമായി നിർത്തിവെക്കണമെന്നും ആവശ്യമായ സമയമനുവദിച്ച് മാത്രം പുനരാരംഭിക്കണം എന്നും കേരള എൻജിഒ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
23 വർഷം മുമ്പ് പ്രസിദ്ധീകരിച്ച വോട്ടർപട്ടിക ശുദ്ധീകരിക്കാൻ കേവലം ഒരു മാസം മാത്രം അനുവദി ച്ചുകൊണ്ട് 24 മണിക്കൂറും ജോലി ചെയ്യിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇത് ജീവനക്കാരിൽ ഉണ്ടാക്കുന്ന മാനസിക സംഘർഷം വളരെ വലുതാണ്.
ചില ഉന്നത ഉദ്യോഗസ്ഥരുടെ നിലപാടുകളും ജീവനക്കാരിൽ അനാവശ്യ സമ്മർദ്ദം ഉണ്ടാക്കുന്നുണ്ട്.
കേരളത്തിൽ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് തന്നെ എസ് ഐ ആർ നടക്കുന്നതിനാൽ ഇരട്ടി ജോലി ചെയ്യേണ്ട അവസ്ഥയിലാണ് ജീവനക്കാർ.
ഇത്തരത്തിൽ ബൂത്ത് ലെവൽ ഓഫീസർമാരെ കൊണ്ട് കടുത്ത ജോലി ചെയ്യുന്നതിനെതിരെ അസോസിയേഷൻ തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടർക്കും നിരവധി നിവേദനങ്ങൾ നൽകിയിരുന്നു .
ഇതെല്ലാം അവഗണിച്ച് ബൂത്ത് ലെവൻ ഓഫീസർമാരെ കൊണ്ട് നിർബന്ധിച്ച് ജോലി ചെയ്യിച്ചതിന്റെ രക്തസാക്ഷിയാണ് അനീഷ് ജോർജ്.
ഇനിയും മരണങ്ങൾ ആവർത്തിക്കാതിരിക്കാൻ എസ് ഐ ആർ നടപടികൾ തൽക്കാലത്തേക്ക് നിർത്തിവെച്ചു തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ആവശ്യമായ സമയം നൽകി പുനരാരംഭിക്കണം എന്ന് എൻജിഒ അസോസിയേഷൻ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.
BLO's death should be stopped by SIR: NGO Association








































