തിരുവനന്തപുരം : കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഈ മാസം അവസാനമോ മാർച്ച് ആദ്യമോ ഉണ്ടാകുമെന്ന് സൂചന. ഇതിനായുള്ള അവസാനഘട്ട നടപടികൾ പുരോഗമിക്കുകയാണ്. സുരക്ഷാ ക്രമീകരണങ്ങൾക്കായി കേന്ദ്ര സേനയുടെ വിന്യാസം സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയവുമായുള്ള ചർച്ചകൾ കമ്മീഷൻ പൂർത്തിയാക്കി. അസം, തമിഴ്‌നാട്, പശ്ചിമബംഗാൾ, പുതുച്ചേരി എന്നിവയ്‌ക്കൊപ്പം കേരളവും തെരഞ്ഞെടുപ്പ് ചൂടിലേക്ക് മാറുകയാണ്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ സാഹചര്യങ്ങൾ നേരിട്ട് വിലയിരുത്താൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും സംഘവും ഈ മാസം 21-ന് കേരളത്തിലെത്തും. തിരുവനന്തപുരത്ത് വച്ച് നടക്കുന്ന കൂടിക്കാഴ്ചയിൽ ജില്ലാ കളക്ടർമാർ, പൊലീസ് മേധാവിമാർ, നോഡൽ ഓഫീസർമാർ എന്നിവരുമായി കമ്മീഷൻ ചർച്ച നടത്തും. വിവിധ സംസ്ഥാനങ്ങളിലെ സന്ദർശനത്തിന് ശേഷം ഡൽഹിയിൽ മടങ്ങിയെത്തി കമ്മീഷന്റെ സമ്പൂർണ്ണ യോഗം ചേർന്ന ശേഷമായിരിക്കും തെരഞ്ഞെടുപ്പ് തീയതികൾ ഔദ്യോഗികമായി പ്രഖ്യാപിക്കുക.
അതേസമയം, വോട്ടെടുപ്പിനായി കേരളം സജ്ജമായിക്കഴിഞ്ഞു. വോട്ടിംഗ് മെഷീനുകളുടെ പരിശോധനകൾ പൂർത്തിയായി. ജനങ്ങൾക്കായി ഇവിഎം പ്രദർശനവും ബോധവൽക്കരണ പരിപാടികളും വ്യാഴാഴ്ച മുതൽ എല്ലാ ജില്ലകളിലും ആരംഭിക്കും. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള ജില്ലാതല പരിശീലന പരിപാടികളും ഉടൻ ആരംഭിക്കാനിരിക്കുകയാണ്. വോട്ടർമാരുടെ പട്ടിക പുതുക്കുന്നതും ബൂത്തുകളുടെ ക്രമീകരണങ്ങളും അവസാന ഘട്ടത്തിലാണ്.
Election





































