കോഴിക്കോട്: പുതുയുഗ യാത്രയ്ക്കിടെ കുറ്റ്യാടി വേദിയിലെ പിടിവലിയിൽ ഷാഫി പറമ്പിലിന് പിന്തുണയുമായി കെ മുരളീധരൻ. പാർട്ടി പ്രോട്ടോകോൾ അനുസരിച്ച് ലോക്കൽ എംപിക്ക് മുൻഗണന നൽകണമായിരുന്നുവെന്നും താൻ ആ അഭിപ്രായക്കാരനനാണ് എന്നും മുരളീധരൻ പറഞ്ഞു. ഷാഫി പ്രകടിപ്പിച്ചത് നീരസമാണോ എന്ന് തനിക്ക് അറിയില്ല എന്നും മുരളീധരൻ പറഞ്ഞു.പണിമുടക്ക് ദിവസം പുതുയുഗ യാത്ര നടത്തുന്നു എന്ന എം വി ഗോവിന്ദന്റെ വിമർശനത്തിനും മുരളീധരൻ മറുപടി നൽകി. പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന യാത്രയാണ് ഇന്നത്തെ യാത്ര എന്നും അതുകൊണ്ട് നിർത്തേണ്ട ആവശ്യമില്ല എന്നും മുരളീധരൻ പറഞ്ഞു. ഗോവിന്ദൻ മാഷ് പലതും പറയും. അദ്ദേഹം പറയുന്നതിനൊക്കെ ആരാണ് മറുപടി പറയാൻ നിൽക്കുന്നത്? സ്വർണ്ണം മുതൽ പാർട്ടി ഫണ്ട് വരെ കട്ട പാർട്ടിയുടെ സെക്രട്ടറി പറയുന്നത് ആര് കേൾക്കാനാണ് എന്നും മുരളീധരൻ വിമർശിച്ചു.
പണിമുടക്ക് ദിവസം എൽഡിഎഫ് തങ്ങളുടെ യാത്ര മാറ്റിവെച്ചെന്നും യുഡിഎഫ് അതിന് തയ്യാറായില്ല എന്നുമായിരുന്നു എം വി ഗോവിന്ദൻ പറഞ്ഞത്.ഐഎൻടിയുസിയുടെ ആളുകൾ പറയുന്നത് തങ്ങളുടെ രാഷ്ട്രീയ നേതൃത്വം സമ്മതിക്കുന്നില്ല എന്നുള്ളതാണ്. ഇത് അങ്ങേയറ്റം തെറ്റായ നിലപാടാണെന്നുമാണ് ഗോവിന്ദൻ പറഞ്ഞത്.അതേസമയം, പുതുയുഗ യാത്രയിലെ പിടിവലിയിൽ മറുപടിയുമായി വി ഡി സതീശൻ രംഗത്തുവന്നിരുന്നു. മാധ്യമങ്ങൾ ഇല്ലാത്ത കാര്യം ഊതിവീർപ്പിക്കുകയാണ് എന്നും ഷാഫി തന്നെയാണ് തന്റെ പ്രസംഗം വേണ്ടെന്നും പകരം തന്നെ വിളിച്ചാൽ മതിയെന്ന് പറഞ്ഞതെന്നുമാണ് സതീശൻ പറഞ്ഞത്. ഷാഫി വേണ്ടെന്ന് പറഞ്ഞപ്പോൾ പ്രമോദ് കക്കട്ടിൽ നിർബന്ധിച്ചെന്നും അപ്പോഴാണ് ഷാഫി പിടിച്ചുമാറ്റിയതെന്നും സതീശൻ പറഞ്ഞിരുന്നു.മുല്ലപ്പള്ളി രാമചന്ദ്രൻ വീണു എന്നത് പച്ചക്കള്ളമാണ് എന്നും സതീശൻ പറഞ്ഞിരുന്നു. ജാഥ എന്താണെന്നും ജാഥയുടെ പ്രാധാന്യം എന്താണെന്നും നിങ്ങൾക്കറിയാം. കാസർകോട് ആയിരുന്നപ്പോൾ സമയമില്ലെന്നും താൻ സംസാരിക്കുന്നില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞിരുന്നു. അതുപോലെയാണ് ഷാഫിയും പറഞ്ഞത്. ഇതൊക്കെ ഒരു കുടുംബത്തിൽ ഉണ്ടാകുന്ന പോലത്തെ കാര്യങ്ങളല്ലേ എന്നും സതീശൻ ചോദിച്ചു. വേദിയിൽ എന്ത് അച്ചടക്ക ലംഘനമാണ് ഉണ്ടായതെന്നും ഒരു അച്ചടക്കക്കുറവും ഇന്നലെ ഉണ്ടായില്ല എന്നും സതീശൻ വ്യക്തമാക്കിയിരുന്നു.
Kmuraleedaran






































