തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വേനൽ ചൂട് തുടരുന്നു. പാലക്കാട്, കൊല്ലം, കണ്ണൂർ ജില്ലകളിലാണ് ഏറ്റവും ഉയർന്ന ചൂട് അനുഭവപ്പെടുന്നത് . പാലക്കാട് 39.2, കൊല്ലത്തും കണ്ണൂരും 37 ഡിഗ്രി സെൽസ്യസ് വീതവും താപനില രേഖപ്പെടുത്തി. വരുന്ന ഏതാനും ദിവസം കൂടി ചൂട് തുടരും. വേനൽ മഴ കിട്ടുമെങ്കിലും വേനലിന്റെ കാഠിന്യം കുറയാനിടയില്ലെന്നാണ് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.
അതേസമയം 2026 ലെ കാലവർഷം സാധാരണയെക്കാൾ കുറവായിരിക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. പസഫിക്ക് സമുദ്രം ചൂടുപിടിക്കുന്ന എൽ നിനോ പ്രതിഭാസം മൺസൂൺ കാറ്റിനെ പ്രതികൂലമായി ബാധിക്കാൻ ഇടയുണ്ട്. സാധാരണ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള 4 മാസം ശരാശരി 87 സെ.മീ മഴയാണ് ലഭിക്കേണ്ടത്. ഇതിൽ കുറവ് വരുന്നത് കൃഷിയേയും വൈദ്യുത ഉത്പാദനം, കുടിവെള്ള വിതരണം എന്നിവയെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
ചൂട് കൂടിയതോടെ ക്ഷീരമേഖലയും തളരുന്നു. പാൽ ഉൽപ്പാദനം കുറയുകയും പശുക്കൾ വീണുപോവുകയും ചെയ്യുന്നു. നൂറ്റമ്പതിലധികം പശുക്കളെ വളർത്തുന്ന കോട്ടയം കുറവിലങ്ങാട്ടെ സ്വകാര്യഫാമിൽ കഴിഞ്ഞദിവസം പ്രസവിച്ച പശു മണിക്കൂറുകൾക്കുള്ളിൽ ചത്തു. തീറ്റയും വെളളവും ക്രമീകരിച്ച് ചൂടിനെ അതിജീവിക്കാൻ ക്ഷീരകർഷകർ പാടുപെടുകയാണ്. ചൂട് കൂടിയതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിലും കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്.
Thiruvananthapuram
















.jpeg)



















