മാനന്തവാടി : വയനാട് കോട്ടത്തറ ചെന്നലോട് വൈപ്പടിയിൽ വയോധികയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വൈപ്പടി കുത്തിനി വീട്ടിൽ ഫാത്തിമ (85) ആണ് മരിച്ചത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്തെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫറായ കുത്തിനി ഉസ്മാന്റെ മാതാവാണ് ഫാത്തിമ.
വൈപ്പടിയിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു ഇവർ. ഫാത്തിമയുടെ കഴുത്തിലുണ്ടായിരുന്ന മാല ഉൾപ്പെടെയുള്ള ആഭരണങ്ങൾ കവർച്ച ചെയ്യാനുള്ള ശ്രമത്തിനിടയിലാണ് മരണം സംഭവിച്ചതെന്നാണ് കമ്പളക്കാട് പൊലീസിന്റെ പ്രാഥമിക നിഗമനം. മരണകാരണം എന്താണെന്ന് പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷമേ വ്യക്തമാകൂ എന്നും പൊലീസ് പറഞ്ഞു.
പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ഉൾപ്പെടെയുള്ള അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പ്രദേശത്ത് പരിശോധന നടത്തുമെന്നും പൊലീസ് പറഞ്ഞു.
Mananthavadi



































