തൃശൂർ: കുന്നംകുളം പഴഞ്ഞിയിൽ കുടുംബം ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ഗൃഹനാഥനും മകളും മരിച്ചു. പഴഞ്ഞി സ്വദേശികളായ സിബി, മകൾ അലീന(19) എന്നിവരാണ് മരിച്ചത്. ഗുരുതരാവസ്ഥയിലായ കുടുംബത്തിലെ മറ്റ് രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രവാസിയായിരുന്ന സിബി ഇന്നലെയാണ് നാട്ടിലെത്തിയത്. ജോലി നഷ്ടപ്പെട്ടതിനെ തുടർന്നായിരുന്നു തിരിച്ചുവരവ്. നാട്ടിലെത്തിയതിന് പിന്നാലെയാണ് കുടുംബം കൂട്ട ആത്മഹത്യാശ്രമത്തിന് മുതിർന്നത്.
വിവരം ആദ്യം പോലീസിനെ അറിയിച്ചത് സിബിയുടെ മറ്റൊരു മകനാണ്. ഉടൻ സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും ചേർന്ന് കുടുംബത്തെ ആശുപത്രിയിലേക്ക് മാറ്റി. പക്ഷേ സിബിയും മകൾ അലീനയും ചികിത്സയ്ക്കിടെ മരിച്ചു. മറ്റ് രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്.
സാമ്പത്തിക ബാധ്യതകളും കടുത്ത മാനസിക സമ്മർദ്ദവുമാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇവർക്ക് മറ്റ് കടബാധ്യതകളോ പ്രതിസന്ധികളോ ഉണ്ടായിരുന്നോ എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
നാട്ടുകാരെ ഞെട്ടിച്ച സംഭവമാണ് പഴഞ്ഞിയിൽ നടന്നത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയതിന് പിന്നാലെ സംഭവിച്ച ദുരന്തം പ്രദേശത്ത് വലിയ ദുഃഖം പരത്തി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.
Content Highlight: thrissur-pazhanji-family-suicide-attempt-father-daughter-dead





































