#പേരാവൂർ ആശുപത്രി #സണ്ണി ജോസഫ് #താലൂക്ക് ആശുപത്രി നിർമ്മാണം #കിഫ്ബി
പേരാവൂർ: പേരാവൂർ താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിട നിർമ്മാണം വൈകുന്ന സാഹചര്യത്തിൽ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് അടിയന്തര യോഗം വിളിക്കാൻ തീരുമാനിച്ചു. വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫിന്റെ അധ്യക്ഷതയിൽ പേരാവൂരിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഏഴ് നില കെട്ടിടമായിരുന്നു പ്രഖ്യാപിച്ചിരുന്നത്. പിന്നീട് അത് മൂന്ന് നിലയായി ചുരുക്കി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് കരാർ നൽകിയ ശേഷം ഡ്രോയിങ്ങിൽ വീണ്ടും മാറ്റം വരുത്തിയെങ്കിലും, ഭേദഗതി ചെയ്ത അന്തിമ ഡ്രോയിങ് നിർമ്മാണ ഏജൻസിക്ക് ഇതുവരെ കൈമാറിയിട്ടില്ല. ഇതാണ് നിർമ്മാണം മുടങ്ങാൻ പ്രധാന കാരണം.
ആശുപത്രിക്ക് ആവശ്യമായ ട്രാൻസ്ഫോർമറും വൈദ്യുത ഉപകരണങ്ങളും സ്ഥാപിക്കാൻ ഏകദേശം ₹6.5 ലക്ഷം രൂപ ആരാണ് വഹിക്കേണ്ടതെന്ന കാര്യത്തിൽ തർക്കം തുടരുകയാണ്. കിഫ്ബി ഇതിൽ വ്യക്തമായ തീരുമാനം എടുക്കാത്തതും തിരിച്ചടിയായി. സാമഗ്രികളും തൊഴിലാളികളും വേണ്ടത്ര ഇല്ലാത്തതും വകുപ്പുകൾ തമ്മിലുള്ള ഏകോപനക്കുറവും യോഗം ചൂണ്ടിക്കാട്ടി. കരാർ, പ്ലാൻ, എസ്റ്റിമേറ്റ് തുടങ്ങിയ രേഖകളുടെ പകർപ്പ് പോലും ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചിട്ടില്ലെന്നത് ഗുരുതരമായ വീഴ്ചയാണെന്നും യോഗം വിലയിരുത്തി.
മേഖലയിലെ ആയിരക്കണക്കിന് ജനങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട പദ്ധതി കൂടുതൽ വൈകിക്കരുതെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ ശ്രീധരൻ, വൈസ് പ്രസിഡണ്ട് ബൈജു വർഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ. മനേഷ് . കെ, എച്ച്.എം.സി അംഗങ്ങളായ ജൂബിലി ചാക്കോ, പി. അബൂബക്കർ, സണ്ണി സിറിയക് പൊട്ടങ്കൽ, കോൺഗ്രസ് നേതാക്കളായ സുരേഷ് ചാലാറത്ത്, അഡ്വ. ഷഫീർ ചെക്യാട്ട് എന്നിവർ പങ്കെടുത്തു.
Content Highlight: Peravoor Taluk Hospital Construction Delay Emergency Meeting Thiruvananthapuram
#പേരാവൂർ ആശുപത്രി #സണ്ണി ജോസഫ് #താലൂക്ക് ആശുപത്രി നിർമ്മാണം #കിഫ്ബി





































