മണിക്കടവ്: മണിക്കടവ് ആനപ്പാറയിലെ കൃഷിയിടത്തിൽ പട്ടാപകൽ കാട്ടാന ഇറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കർണ്ണാടക വനത്തിൽ നിന്നും നാലുമണിയോടെ ആണ് ആദ്യം മോഴ ആന തെക്കേമഠത്തിൽ തങ്കപ്പന്റെ വീടിന് സമീപത്ത് എത്തിയത്. കൃഷിയിടത്തിൽ മാങ്ങ പറിക്കാൻ പോയ എളവുങ്കച്ചാലിൽ ഷാജുവിന്റെ ഭാര്യ ജോയിസി മകൻ കിരൺ എന്നിവരെയാണ് ആന ഓടിച്ചത്.
പകൽ സമയത്ത് കാട്ടാന ഇറങ്ങാനുള്ള സാധ്യത കുറവായിരുന്നതുകൊണ്ട് ഇരുവരും കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. മറഞ്ഞുനിന്ന ആന ചിഹ്നം വിളിച്ച് ഭയപ്പെടുത്തി ഓടിക്കുക ആയിരുന്നു. ആന പിന്നാലെ എത്തിയെങ്കിലും ഇരുവരും ഓടി രക്ഷപ്പെടുക ആയിരുന്നു. ഷാജുവിന്റെ കശുമാവിൻ തോട്ടത്തിലും ആന നാശനഷ്ടം വരുത്തി.
വിവരം അറിഞ്ഞെത്തിയ വനപാലകരും നാട്ടുകാരും ചേർന്ന് ആനയെ അഞ്ച് മണിയോടെ വനത്തിലേക്ക് തുരത്തിയെങ്കിലും പ്രദേശത്ത് ഭീക്ഷണി പരത്തി 8.30 ഓടെ ആന വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങിയിരിക്കുകയാണ്. വനം വകുപ്പും പോലീസും നാട്ടുകാരും ചേർന്ന് പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും ആനയെ കാട്ടിലേക്ക് തുരത്തുന്നതിനുള്ള നടപടികൾ രാത്രി വൈകിയും തുടരുകയാണ്.
Manikkadav