മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിയെ യുഡിഎഫ് പ്രഖ്യാപിക്കുന്നത് വരെ മാധ്യമങ്ങളോട് സംസാരിക്കാനില്ലെന്ന് മുൻ എംഎൽഎ പി വി അൻവർ. ഫേസ്ബുക്ക് കുറിപ്പിലാണ് അൻവർ ഇക്കാര്യം അറിയിച്ചത്. മാധ്യമങ്ങളുമായുള്ള ആശയവിനിമയം താൽക്കാലികമായി നിർത്തിയെന്നും ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ടെന്നും അന്‍വർ കുറിച്ചു.
സ്ഥാനാർത്ഥിക്കാര്യത്തിൽ അന്‍വര്‍ കോൺഗ്രസിനെ കുഴക്കിയിരുന്നു. ആര്യാടൻ ഷൗക്കത്തിനെ മൽസരിപ്പിക്കാനാകില്ലെന്ന് എപി അനിൽകുമാറുമായുള്ള ചർച്ചയിലും അൻവർ ആവർത്തിക്കുകയായിരുന്നു. ഇതിനിടെ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കാൻ ലീഗ് എംഎൽഎ നീക്കം നടത്തിയതിനെച്ചൊല്ലി മുന്നണിയിൽ വിവാദം ഉയർന്നു.
സ്ഥാനാർത്ഥിക്കാര്യത്തിൽ പിവി അൻവറിന് ഒരു നിർബന്ധ ബുദ്ധിയും ഇല്ല എന്ന കോൺഗ്രസിന്റെ അവകാശവാദം പൊളിഞ്ഞു. ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്ന നിലപാടിൽ നിന്നും പിന്മാറണം എന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള എ.പി. അനിൽകുമാർ അൻവറുമായി നടത്തിയ കൂടിക്കാഴ്ച പരാജയപ്പെട്ടു. ജോയിയെ തന്നെ മത്സരിപ്പിക്കണം എന്ന പിടിവാശിയിൽ നിന്നും പിന്മാറാൻ അൻവർ തയ്യാറായില്ല.
P V Anwar Says He Won't Speak To The Media