തിരുവനന്തപുരം : സംസ്ഥാനത്ത് ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ ആക്രമണത്തിന് പിന്നിലും സംഘ പരിവാറാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ക്രിസ്മസ് ആഘോഷങ്ങളെ കടന്നാക്രമിക്കുന്ന അവസ്ഥ അസ്വസ്ഥരാക്കുന്നതാണ്. വിവിധ സംസ്ഥാനങ്ങളിൽ വ്യാപകമായി ഇത്തരം ആക്രമണം നടക്കുന്നു. യുപി യിൽ ക്രിസ്മസ് അവധി പോലും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പാലക്കാട് കുട്ടികളടങ്ങുന്ന കരാൾ സംഘത്തിന് നേരെ സംഘപരിവാർ ആക്രമണം ഉണ്ടായി. ഈ അക്രമി സംഘത്തെ ബിജെപി നേതാക്കൾ ന്യായീകരിക്കുകയാണ് ചെയ്യുന്നത്. കരാൾ സംഘങ്ങളെ അപമാനിക്കുന്ന രീതിയിൽ മുതിർന്ന നേതാക്കൾ പരാമർശം നടത്തി. അക്രമികൾക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സ്കൂളുകളിലും ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ ആർഎസ്എസ് അനുകൂല സംഘടനകളിൽ നിന്ന് ഭീഷണി ഉണ്ടായി. ചില സ്കൂളുകൾ ക്രിസ്മസ് ആഘോഷം ഒഴിവാക്കി. വിദ്യാർഥികളിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകുകയും ചെയ്തു. ഇത്തരം സംഭവങ്ങളെക്കുറിച്ച് അടിയന്തര അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.
മതപരമായ വിവേചനം കാണിക്കുന്ന സ്കൂളുകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. കേരളത്തിൽ ഇത്തരം ശക്തികൾ തലപൊക്കുന്നത് ഗൗരവത്തോടെ കാണുന്നു.കഴിഞ്ഞവർഷം കേക്കും കൊണ്ട് എത്തിയവരാണ് ഇത്തവണ ആക്രമണം നടത്തുന്നത്. ഇതര മത വിദ്വേഷം പരത്തി മതേതരത്വത്തെ കളങ്കപ്പെടുത്തുന്നതാണ് ഇത്തരം സംഭവങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Pinarayvijayanpressmeet





































