തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ ഇന്ന് മുതൽ അനിശ്ചിതകാല ഒപി ബഹിഷ്കരണം ആരംഭിക്കും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് ബഹിഷ്കരണം.
ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, എൻട്രി കേഡർ തസ്തികയിൽ വെട്ടിക്കുറച്ച തുക പുനസ്ഥാപിക്കുക, ആവശ്യത്തിന് തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ സമരം ചെയ്യുന്നത്. ഒരു വർഷമായി നടക്കുന്ന പ്രതിഷേധങ്ങളോട് സർക്കാർ മുഖം തിരിക്കുന്ന സാഹചര്യത്തിലാണ് അനിശ്ചിതകാല ഒപി ബഹിഷ്‌കരണത്തിലേക്ക് KGMCTA കടക്കുന്നത്.
സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടാകാത്തപക്ഷം ഫെബ്രുവരി 9 മുതൽ അനിശ്ചിതകാലത്തേക്ക് അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവെക്കാനാണ് ഡോക്ടർമാരുടെ തീരുമാനം. ആവശ്യ ആരോഗ്യ സേവനങ്ങളായ ക്യാഷ്വാലിറ്റി, ലേബർ റൂം, ഐസിയു, അടിയന്തര ശസ്ത്രക്രിയകൾ, അടിയന്തര ചികിത്സകൾ എന്നിവയെ സമരം ബാധിക്കില്ലെന്ന് സംഘടന അറിയിച്ചു. നിലവിൽ അനിശ്ചിതകാല റിലേ സത്യാഗ്രഹം നടത്തുകയാണ് ഡോക്ടർമാർ.
Thiruvanaththapuram





























