കണ്ണൂർ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി 26 ന് പേരാവൂരിൽ എത്തും. സംസ്ഥാനത്തെ കർഷക സംഘടന നേതാക്കളുമായും, കർഷകരുമായും സംവാദം നടത്തുന്നതിനാണ് അദ്ദേഹം എത്തുന്നതെന്ന്‍ ഡി സി സി പ്രസിഡണ്ട് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ് അറിയിച്ചു . വയനാട്ടിൽ കോൺഗ്രസ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ ശിലാസ്ഥാപന കർമ്മത്തിന് എത്തുന്ന രാഹുൽഗാന്ധി ഉച്ചയ്ക്ക് 11 മണിക്ക് പേരാവൂർ തുണ്ടിയില്‍ പാരിഷ് ഹാളിൽ വെച്ചാണ് കർഷക നേതാക്കളുമായും കർഷകസംഘടന പ്രതിനിധികളുയും സംവാദം നടത്തുക. ഹെലികോപ്റ്ററിൽ എത്തുന്ന രാഹുൽഗാന്ധി പേരാവൂർ സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ ഇറങ്ങിയ ശേഷം ആയിരിക്കും ഹാളിലേക്ക് എത്തുക. മലയോരത്ത് പ്രത്യേകിച്ച് കണ്ണൂർ ജില്ലയിൽ ഏറ്റവും കൂടുതൽ വന്യജീവി ശല്യം അനുഭവിക്കുന്ന പ്രദേശമാണ് പേരാവൂർ നിയോജക മണ്ഡലം. രണ്ട് വന്യജീവി സങ്കേതങ്ങളാണ് പേരാവൂർ നിയോജകമണ്ഡലത്തിൽ മാത്രമായിട്ടുള്ളത് - കൊട്ടിയൂർ വന്യജീവി സങ്കേതവും ആറളം വന്യജീവി സങ്കേതവും. ഇതിൽ ആറളം വന്യജീവി സങ്കേതം സമീപകാലത്ത് ശലഭ സങ്കേതം ആയി പ്രഖ്യാപിച്ചിരുന്നു. ഉമ്മൻചാണ്ടി നേതൃത്വം നൽകിയിരുന്ന യുഡിഎഫ് സർക്കാരിൻറെ കാലത്ത് കേളകം പഞ്ചായത്തിലെ വളയംചാൽ മുതൽ കരിയംകാപ്പു വരെ 12 കിലോമീറ്റർ നീളത്തിൽ ആന മതിൽ നിർമ്മിക്കുകയും കൊട്ടിയൂർ പഞ്ചായത്തിൽ ഉൾപ്പെടെ പലയിടങ്ങളിലായി വൈദ്യുതി തൂക്കുവേലികൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ വിജയൻ്റെ സർക്കാർ നിലവിൽ വന്ന് 10 വർഷം പിന്നിടുമ്പോൾ പുലിയും കടുവയും അടക്കം ഉള്ള വന്യജീവികൾ ആനമതിലും കടന്ന് വൈദ്യുതി കമ്പിവേലികളെയും അതിജീവിച്ച് നാട്ടിലാകെ ഓടി നടക്കുന്ന സ്ഥിതിയാണുള്ളത്.മാത്രമല്ല പേരാവൂർ നിയോജക മണ്ഡലത്തിലെ ഇരിട്ടി നഗരസഭ,ആറളം, അയ്യങ്കുന്ന്, പായം, പേരാവൂർ, കൊട്ടിയൂർ, കേളകം, കണിച്ചാർ, മുഴക്കുന്ന് അടക്കമുള്ള പഞ്ചായത്തുകൾ റബർ, കശുമാവ്, നാളികേരം കർഷകർ ഏറ്റവും അധികം ഉള്ള പ്രദേശങ്ങൾ കൂടിയാണ്. കാർഷിക മേഖലയിലെ പ്രതിസന്ധികൾ ദേശീയ തലത്തിൽ ചർച്ചയിൽ ഉയർത്തിക്കൊണ്ടു വരുന്ന രാഹുൽ ഗാന്ധിയുടെ ഈ സന്ദർശനത്തിൽ കേരളത്തിലെ മലയോര കർഷകർ നേരിടുന്ന വെല്ലുവിളികൾ കൂടി ശ്രദ്ധയിൽ എത്തിക്കുക എന്നുള്ളതാണ് സന്ദർശനത്തിന്റെ ഉദ്ദേശം. മാത്രമല്ല വിവിധ കർഷക സംഘടനകൾ പ്രവർത്തിക്കുന്ന പ്രദേശം കൂടിയാണ് കണ്ണൂരിന്റെ മലയോരം. അവിടെ വച്ച് വിവിധ കർഷക സംഘടന നേതാക്കളുമായും പ്രതിനിധികളുമായും രാഹുൽഗാന്ധി ചർച്ച ചെയ്യും. രണ്ടു മണിക്കൂർ മുതൽ മൂന്നു മണിക്കൂർ വരെ നീളുന്ന ചർച്ചയ്ക്ക് ശേഷം അദ്ദേഹം മടങ്ങി പോകും. കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് എംഎൽഎയുടെ സാന്നിധ്യത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. കാർഷിക മേഖലയുടെ അടിസ്ഥാന വികസനത്തിനും വളർച്ചയ്ക്കും വേണ്ടി നിരവധി പദ്ധതികൾ ആവിഷ്കരിക്കുകയും പദ്ധതികൾ ലഭിക്കുന്നതിനായി പോരാട്ടം തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ പരിപാടിയും സംഘടിപ്പിക്കുന്നത്. ദേശീയ തലത്തിൽ തന്നെ കർഷകർ നേരിടുന്ന അതീവ ഗുരുതരമായ പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ച് സമരങ്ങളും ജാഥകളും സംവാദങ്ങളുമായി രാഹുൽ ഗാന്ധി സജീവമാണ്. ഈ സാഹചര്യത്തിലാണ് പേരാവൂരിലെത്തി മലയോരത്തെ ഉൾഗ്രാമങ്ങളിൽ ഉള്ള കർഷകരുമായും കർഷക പ്രതിനിധികളുമായും രാഹുൽ ഗാന്ധി സംസാരിക്കുന്നു.
Rahulgandhi
















_(8).jpeg)




















