പരിയാരം : കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ മിനിമലി ഇൻവേസീവ് ഹൃദയ ശസ്ത്രക്രിയ രംഗത്തെ നൂതന ആശയങ്ങൾ പരിചയപ്പെടുത്തി ശില്പശാല സംഘടിപ്പിച്ചു.ഹൃദയശസ്ത്രക്രിയയിൽ വിപ്ലവകരമായ മാറ്റത്തിന്റെ നേർക്കാഴ്ച്ചയായി മിനിമലി ഇൻവേസീവ് ശസ്ത്രക്രിയാവിദഗ്ധരുടെ കൂട്ടായ്മയിൽ ആണ് ശില്പശാല നടന്നത്. വാൽവ്വ് മാറ്റിവെക്കൽ ശസ്ത്രക്രിയയിൽഅത്യാധുനിക രീതിയായ മിനിമലി ഇൻവേസീവ് കാർഡിയാക് സർജറിയിൽ (MICS)മാർച്ച് 20, 21 ന് നടന്ന ശില്പശാലയിൽ മെഡിക്കൽ കോളേജിലെ കാർഡിയോ തൊറാസിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ ലൈവ് സർജിക്കൽ വീഡിയോ പ്രസന്റേഷൻ നടന്നു.നെഞ്ചിന്റെ മധ്യഭാഗത്തെ അസ്ഥി മുറിച്ചു മാറ്റുന്ന പരമ്പരാഗത രീതിക്ക് പകരം, നെഞ്ചിന്റെ വശത്തായി ചെറിയ മുറിവുണ്ടാക്കി നടത്തുന്ന 'ട്രാൻസ് ആക്സിലറി' ശസ്ത്രക്രിയാ രീതിയാണ് ശില്പശാലയിൽ പ്രദർശിപ്പിച്ചത്.
രോഗികൾക്ക് ആശ്വാസം പകരുന്ന തരത്തിൽ വേഗത്തിൽ സുഖം പ്രാപിക്കാനും ഈ നൂതന ശസ്ത്രക്രിയയിലൂടെ സാധിക്കുന്നു.അയോർട്ടിക് വാൽവ്, മിട്രൽ വാൽവ് മാറ്റിവെക്കൽ, ഹൃദയത്തിലെ സുഷിരങ്ങൾ അടയ്ക്കുന്ന 'എ. എസ്. ഡി ക്ളോസ്ർ' ശസ്ത്രക്രിയ എന്നിവയാണ് ഈ പുതിയ രീതിയിലൂടെ വിജയകരമായി നടത്തിയത്.വലിയ മുറിവുകൾ ഇല്ലാത്തതിനാൽ രോഗികൾക്ക് ശസ്ത്രക്രിയക്ക് ശേഷമുള്ള വേദന വളരെ കുറവായിരിക്കും.കുറഞ്ഞ ആശുപത്രി വാസം മാത്രം മതി എന്നതുകൊണ്ട് തന്നെ രോഗികൾക്ക് വളരെ വേഗത്തിൽ ആശുപത്രി വിടാനും സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും സാധിക്കും എന്നത് ഈ ശസ്ത്രക്രിയയുടെ പ്രധാന സവിശേഷതയാണ്.നെഞ്ചിന്റെ വശത്തായുള്ള ചെറിയ മുറിവ് പുറമേക്ക് ദൃശ്യമല്ലെന്നത് രോഗികൾക്ക് ശരീരത്തിൽ പാടുകളും മറ്റും ഉണ്ടാവുന്നില്ല എന്നആത്മവിശ്വാസവും നൽകുന്നു.കോയമ്പത്തൂർ ശ്രീരാമകൃഷ്ണ ഹോസ്പിറ്റലിലെ പ്രമുഖ മിനിമലി ഇൻവേസീവ് സർജൻ ഡോ. ത്യാഗരാജമൂർത്തി ശില്പശാലയ്ക്ക് നേതൃത്വം നൽകി. പരിയാരം മെഡിക്കൽ കോളേജ് സി.വി.ടി.എസ് വിഭാഗം മേധാവി ഡോ. രവികുമാർ, അസോസിയേറ്റ് പ്രൊഫസർ ഡോ. ടി.സി പ്രജീഷ്, കാർഡിയാക് സർജന്മാരായ ഡോ. റിജോയ് കെ.പി, ഡോ. ഷാനി അനിൽ, ചീഫ് കാർഡിയാക് അനസ്തറ്റിസ്റ്റ് പ്രൊഫ. ഡോ. ബിജു എബ്രഹാം എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.
ഓപ്പറേഷൻ തീയറ്റർ ജീവനക്കാരുടെയും ഐ.ടി.യു സ്റ്റാഫ് നഴ്സുമാരുടെയും പ്രാതിനിധ്യം ശില്പശാലയുടെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചു. സർക്കാർ മേഖലയിൽ ഇത്തരം അത്യാധുനിക ചികിത്സാ രീതികൾ ലഭ്യമാക്കുന്നത് സാധാരണക്കാരായ രോഗികൾക്ക് വലിയ ആശ്വാസമാകുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കെ.സുദീപ് പറഞ്ഞു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ് ശില്പശാലയ്ക്ക് ആശംസകൾ നേർന്നു.
Kannurmedicalcollege






































