പ്രതിപക്ഷ നേതാവ് സ്ഥാനം പിണറായി വിജയൻ ഏറ്റെടുത്തേക്കും. ദുർബലമായ പ്രതിപക്ഷമായി മാറാതിരിക്കാൻ പിണറായി തന്നെ സഭയിലെ നിയന്ത്രണം ഏറ്റെടുക്കണം എന്നാണ് മുതിർന്ന നേതാക്കളുടെ അഭിപ്രായം.
മുന്നണിക്ക് പരാജയമുണ്ടാകുമ്പോൾ നയിക്കാതെ മാറി നിൽക്കുന്നത് രാഷ്ട്രീയമായി വിമർശനം നേരിട്ടേക്കാമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇക്കാര്യം പാർട്ടി തലത്തിൽ ചർച്ച ചെയ്തിട്ടില്ല. പിണറായി വിജയൻ തന്റെ മനസ്സിലിരിപ്പ് പറഞ്ഞിട്ടുമില്ല.
പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി സിപിഎമ്മാണ്. സ്വാഭാവികമായും പ്രതിപക്ഷ നേതാവും സിപിഎമ്മിൽ നിന്നാണ് വേണ്ടത്. എംഎൽഎമാരിൽ ഏറ്റവും മുതിർന്ന നേതാവ് പിണറായി വിജയനാണ്. പിണറായി മാറി നിൽക്കുകയാണെങ്കിൽ മാത്രമാണ് മറ്റൊരാളെ ഈ സ്ഥാനത്തേക്ക് പരിഗണിക്കുക.
കേന്ദ്രകമ്മിറ്റി അംഗമായ കെ എൻ ബാലഗോപാൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പിണറായി പ്രതിപക്ഷ നേതാവായില്ലെങ്കിൽ പകരം ബാലഗോപാൽ ആയിരിക്കും പദവിയിലെത്തുക.
സെക്രട്ടേറിയറ്റ് അംഗങ്ങളായ സജി ചെറിയാൻ, പി എ മുഹമ്മദ് റിയാസ് എന്നിവരാണ് പാർട്ടി ഘടകത്തിലുള്ള മുതിർന്ന മറ്റ് രണ്ട് പേർ. വി എസ് അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ കോടിയേരി ബാലകൃഷ്ണനെ ഉപനേതാവായി നിശ്ചയിച്ചിരുന്നു.
അതേരീതിയാണ് സ്വീകരിക്കുന്നതെങ്കിൽ പിണറായിക്കൊപ്പം കെ എൻ ബാലഗോപാലിനെ ഉപനേതാവാക്കിയേക്കും. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ പിണറായി വിജയനും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരേ സൈബറിടത്തിൽ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.
മത്സരിച്ച് ജയിച്ച ശേഷം പ്രതിപക്ഷ നേതാവാകാതെ പിണറായി മാറിനിന്നാൽ അതിലും വിമർശനം നേരിട്ടേക്കാം. മുന്നണി രൂപം കൊണ്ട ശേഷമുള്ള ഏറ്റവും ദുർബലമായ അംഗസംഖ്യയുമായാണ് എൽ ഡി എഫ് പ്രതിപക്ഷത്തിരിക്കുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ബുധനാഴ്ച ചേരും. തിരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രാഥമിക പരിശോധനയും വിലയിരുത്തലും യോഗത്തിലുണ്ടാകും. യോഗത്തിൽ പിണറായി വിജയൻ പങ്കെടുക്കും.
Pinarayi vijjayan







































