കണ്ണൂർ: കണ്ണൂരിൽ സിപിഐഎം വിലക്ക് മറികടന്നും നേതൃമാറ്റം ആവശ്യപ്പെട്ടും വീണ്ടും ഫ്ലക്സുകൾ ഉയർന്നു. പി ജയരാജനും എം സ്വരാജിനും വേണ്ടിയാണ് അണികൾ മുറവിളി ഉയർത്തുന്നത്. പാർട്ടിയെ ആശയത്തിനപ്പുറം ആമാശയ മാർഗമാക്കി മാറ്റുന്നവർ നേതൃത്വത്തിൽ ഇരിക്കുമ്പോഴാണ് അണികൾ അകലുന്നത് എന്നാണ് വിമർശനം.പാർട്ടിയെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ഫ്ലക്സുകൾ ഉയരുന്നതെന്നും ഇതിന് പിന്നിൽ പാർട്ടി വിരുദ്ധരാണെന്നുമാണ് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ പ്രസ്താവന. പാർട്ടി അനുഭാവികൾ ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് പിന്തിരിയണമെന്നും സിപിഐഎം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കണ്ണൂരിലെ പാർട്ടി കോട്ടകളിൽ ഇപ്പോഴും നേതൃത്വത്തിനെതിരായ പ്രതിഷേധം തുടരുകയാണ്. ഇവർ നയിക്കട്ടെ, ഇവരാണുത്തമം എന്ന വാചകത്തോടൊപ്പം പി. ജയരാജന്റെയും എം. സ്വരാജിന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.ബ്ലാത്തൂർ സഖാക്കളുടെ പേരിൽ ഉയർന്ന ഫ്ലക്സിൽ കടുത്ത വിമർശനമാണുള്ളത്. പാർട്ടിയെ സ്നേഹിക്കുന്ന നേതാക്കളെയാണ് വേണ്ടതെന്നും സ്വന്തം ആവശ്യങ്ങൾക്കായി പാർട്ടിയെ ഉപയോഗിക്കുന്നവരെയല്ലെന്നും ഇതിൽ പറയുന്നു. ജനങ്ങളിൽ നിന്ന് തുടങ്ങുക, ജനങ്ങളിലേക്ക് മടങ്ങുക എന്ന തലക്കെട്ടോടെയാണ് പെരളശ്ശേരി തൃക്കപാലത്ത് ഫ്ലക്സ് ഉയർന്നത്. പാർട്ടി പ്രവർത്തനം ആശയപ്പോരാട്ടത്തിനപ്പുറം ആമാശയ മാർഗമായി മാറ്റുന്നവർ നേതൃത്വത്തിലിരിക്കുമ്പോഴാണ് അണികൾ പാർട്ടിയിൽ നിന്ന് അകലുന്നത്. പ്രത്യയശാസ്ത്രത്തെ ജീവിതം കൊണ്ട് വരച്ചുകാട്ടിയവർ പാർട്ടിയെ നയിക്കട്ടെ എന്നാണ് പി. ജയരാജനെ അനുകൂലിച്ച് ഉയർന്ന ഫ്ലക്സിലെ വാചകം. നേതൃമാറ്റം ആവശ്യപ്പെട്ടുള്ള ഫ്ലക്സുകൾക്കെതിരെ കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ രംഗത്തെത്തി. കേരളത്തിൽ ഇത്തരമൊരു സാഹചര്യമില്ലെന്നും പാർട്ടിയെ സ്നേഹിക്കുന്നവരല്ല ഇത്തരം പ്രവൃത്തികൾക്ക് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, പയ്യന്നൂരിലും സിപിഐഎം നേതാക്കൾക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പാർട്ടിയെ ഒറ്റിയവർ എന്ന പേരിൽ മുൻ എംഎൽഎ സി. കൃഷ്ണൻ, ഏരിയ സെക്രട്ടറി പി. സന്തോഷ്, സരിൻ ശശി തുടങ്ങിയവർക്കെതിരെയാണ് പോസ്റ്ററുകൾ. ഏരിയ കമ്മിറ്റി പിരിച്ചുവിട്ട് സിപിഐഎമ്മിനെ സംരക്ഷിക്കണമെന്നും പോസ്റ്ററുകളിൽ ആവശ്യപ്പെടുന്നു.
Pjayarajanflexatkannur




































