തലശ്ശേരി : മലബാറിലെ പ്രമുഖ ഹൈന്ദവ തീർത്ഥാടന കേന്ദ്രമായ അക്കരെ കൊട്ടിയൂർ വൈശാഖ മഹോത്സവം മെയ് 28 ന് ആരംഭിക്കുകയാണ്. കഴിഞ്ഞ വർഷം ഇതരസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ലക്ഷക്കണക്കിന് തീർത്ഥാടകരാണ് ചുരുങ്ങിയ ദിവസങ്ങളിൽ കൊട്ടിയൂർ എത്തിയത്. ഗതാഗതക്കുരുക്കും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കൊണ്ട് ബുദ്ധിമുട്ടുന്ന മലയോര ഗ്രാമമാണ് കൊട്ടിയൂർ. രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് ഗതാഗതക്കുരുക്കിലകപ്പെട്ട ദാരുണമായ ഒരു ജീവഹാനി കഴിഞ്ഞ തീർത്ഥാടന കാലയളവിൽ സംഭവിച്ചിരുന്നു.
ഈ വർഷത്തെ തീർത്ഥാടന കാലം സമാഗതമായിരിക്കെ സുഗമവും അപായരഹിതവുമായ തീർത്ഥാടന സൗകര്യം ഏർപ്പെടുത്തുന്നതിൽ സംസ്ഥാന സർക്കാർ അടിയന്തിര ശ്രദ്ധ പുലർത്തണമെന്ന് കേരള ആദ്ധ്യാത്മിക പ്രഭാഷകസമിതി പ്രമേയത്തിലൂടെആവശ്യപ്പെട്ടു. പ്രസിഡണ്ട് കാനപ്രം ഈശ്വരൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സിക്രട്ടറി പി.എസ്.മോഹനൻ കൊട്ടിയൂർ പ്രമേയം അവതരിപ്പിച്ചു. അനിൽ തിരുവങ്ങാട് അനുവാദകനായി.
ധർമ്മടം മാതാ അമൃതാനന്ദമയീ മഠത്തിൽ വച്ച് പ്രഭാഷകസമിതി ജനറൽ ബോഡി യോഗവും ഏകദിന വിചാരസത്രവും സംഘടിപ്പിച്ചു.ഷാജി കരിപ്പത്ത്, പ്രകാശൻ മേലൂർ, ഗിരീഷ് പണിക്കർ, രഞ്ചൻ കയനാടത്ത് ,വികാസ് നരോൺ എന്നിവർ പ്രസംഗിച്ചു.
kottiyoor





































