ആറളം : ആറളം ഫാമിലും പുനരധിവാസ ജനവാസ മേഖലയിൽ നിന്നിരുന്ന കാട്ടാനകളെ വനത്തിലേക്ക് തിരികെ തുരത്താനുള്ള വനംവകുപ്പിന്റെയും വിവിധ വകുപ്പുകളുടെയും സംയുക്ത ദൗത്യമായ 'ഓപ്പറേഷൻ ഗജമുക്തി' നാലാം ദിവസവും വിജയകരമായി മുന്നോട്ട്.മെയ് 19-ന് ആരംഭിച്ച് നാല് ദിവസത്തെ അതികഠിനമായ പ്രയത്നത്തിനൊടുവിൽ ഫാമിൽ നിലയുറപ്പിച്ചിരുന്ന 9 കാട്ടാനകളെ ആറളം വന്യജീവി സങ്കേതത്തിലേക്ക് വിജയകരമായി കടത്തിവിടാൻ ദൗത്യസംഘത്തിന് സാധിച്ചു. നിലവിൽ 6 ആനകൾ കൂടി ഫാം ഏരിയയിൽ ബാക്കിയുണ്ടെന്നാണ് വനംവകുപ്പിന്റെ കണക്കുകൂട്ടൽ.പ്രതിസന്ധികളെ അതിജീവിച്ച് 4 ദിവസത്തെ സമാനതകളില്ലാത്ത പോരാട്ടം പ്രതികൂല കാലാവസ്ഥയും ആനകളുടെ അക്രമാസക്തമായ തിരിച്ചടിയിലും പതറാതെ ദൗത്യസംഘം പ്രവർത്തിച്ചത് . ഇന്നലെ വട്ടക്കാട് ഭാഗത്തേക്ക് മാറ്റിയ 7 ആനകളുടെ കൂട്ടം ഇന്ന് രാവിലെ താളിപ്പാറ ANERT ഫെൻസിംഗ് കടന്ന് വനത്തിലേക്ക് പ്രവേശിച്ചു. തുടർന്ന് ഹെലിപ്പാട് ഭാഗത്ത് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയ ഒരു കൊമ്പനാനയെ കൂടി താളിപ്പാറ ഫെൻസിംഗ് വഴി വനത്തിലേക്ക് കടത്തിവിട്ടു .ആറളം വൈൽഡ് ലൈഫ് വാർഡൻ, അസി. വൈൽഡ് ലൈഫ് വാർഡൻ, കൊട്ടിയൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ, ആർ.ആർ.ടി ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എന്നിവർ വിവിധ ദിവസങ്ങളിൽ ദൗത്യത്തിന് നേരിട്ട് നേതൃത്വം നൽകി. ആറളം വൈൽഡ് ലൈഫ്, കൊട്ടിയൂർ, തളിപ്പറമ്പ്, കണ്ണവം റെയിഞ്ചുകളിലെ ജീവനക്കാർ, വാച്ചർമാർ, ആറളം ഫാം സെക്യൂരിറ്റി ജീവനക്കാർ, പി.ആർ.ടി അംഗങ്ങൾ എന്നിവരടങ്ങുന്ന 40-ലധികം വരുന്ന സംഘമാണ് കാട്ടാനകളെ തുരത്തിയത്. 9 ഓളം വാഹനങ്ങളും ദൗത്യത്തിനായി വിന്യസിച്ചിരുന്നു.
വനംവകുപ്പ് നേരിടുന്ന പ്രധാന വെല്ലുവിളികൾ:
ആനകളെ വനത്തിലേക്ക് കയറ്റിവിട്ടെങ്കിലും ദൗത്യസംഘത്തിന് മുന്നിലുള്ള വെല്ലുവിളികൾ .1 ഫെൻസിംഗുകൾ തകർക്കൽ: വനത്തിലേക്ക് കയറ്റിവിട്ട ആനകൾ തിരികെ ഫാമിലേക്ക് പ്രവേശിക്കാതിരിക്കാൻ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. എങ്കിലും,ANERT നിർമിച്ച സൗരോർജ്ജ തൂക്കുവേലികൾക്ക് മുകളിലേക്ക് വലിയ മരങ്ങൾ തള്ളിയിട്ട് വേലി തകർത്ത് ഉള്ളിലേക്ക് കടക്കാൻ ശ്രമിക്കുന്നത് വൻ ഭീഷണിയാണ് ഉയർത്തുന്നത്.
2 പ്രതികൂല കാലാവസ്ഥ: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയും മോശം കാലാവസ്ഥയും ആനകളെ ദൂരക്കാഴ്ചയിൽ കണ്ടെത്തുന്നതിനും ദൗത്യം തുടരുന്നതിനും വലിയ തടസ്സം സൃഷ്ടിച്ചിരുന്നു.
ആറളം ഫാം ഏരിയയിലെ തൊഴിലാളികൾ, പ്രദേശവാസികൾ, യാത്രക്കാർ എന്നിവരുടെ പൂർണ്ണമായ സുരക്ഷ ഉറപ്പാക്കിക്കൊണ്ടാണ് ഡ്രൈവ് നടത്തുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിയമിച്ച പ്രത്യേക ലെയ്സൺ ഓഫീസർമാർ മുഖേന പോലീസ്, റവന്യൂ, ആറളം ഫാറം , പഞ്ചായത്ത് എന്നിവരുമായി മികച്ച ഏകോപനം സാധ്യമാക്കിയാണ് ദൗത്യം മുന്നോട്ട് പോകുന്നത്. ബന്ധപ്പെട്ട വകുപ്പുകൾക്ക് ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
അടുത്ത ഘട്ടം. അടുത്ത രണ്ട് ദിവസങ്ങളിൽ (ശനി, ഞായർ) ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള നിരീക്ഷണമാണ് വനംവകുപ്പ് ലക്ഷ്യമിടുന്നത്.
ഡ്രോൺ ക്യാമറകൾ, ക്യാമറ ട്രാപ്പുകൾ, നൈറ്റ് വിഷൻ തെർമൽ ബൈനോക്കുലറുകൾ എന്നിവ ഉപയോഗിച്ച് ഫാമിൽ ബാക്കിയുള്ള ആനകളുടെ കൃത്യമായ സ്ഥാനവും എണ്ണവും തിട്ടപ്പെടുത്തും. ഇതിനുശേഷം വരുന്ന തിങ്കളാഴ്ച (25/05/2026) 'ഓപ്പറേഷൻ ഗജമുക്തി'യുടെ അടുത്ത ഘട്ട ഡ്രൈവ് പുനരാരംഭിക്കുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
Operationgajamukthi






































