കണിച്ചാർ: ഏലപ്പീടികയിലെ കർഷകനായ സ്റ്റാൻലി ജോസഫിന്റെ 26 വർഷം നീണ്ട നിയമപോരാട്ടത്തിനും ദുരിതങ്ങൾക്കും ഒടുവിൽ ശുഭപര്യവസായം. കണിച്ചാർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കാര്യക്ഷമമായ ഇടപെടലുകളെ തുടർന്ന്, കർഷകന്റെ കൃഷിയിടത്തിൽ വനംവകുപ്പ് സ്ഥാപിച്ച ജണ്ടകൾ ഉടൻ പൊളിച്ചുനീക്കും.26 വർഷം മുൻപാണ് വനംവകുപ്പ് അധികൃതർ സ്റ്റാൻലി ജോസഫിന്റെ കൃഷിയിടത്തിൽ അതിർത്തി നിർണ്ണയിച്ച് ജണ്ടകൾ സ്ഥാപിച്ചത്. ഇതോടെ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള 35 സെന്റോളം സ്ഥലം വനഭൂമിയായി മാറുകയും കർഷകന് സ്വന്തം ഭൂമി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുകയും ചെയ്തു. ഇതിനെതിരെ ആത്മഹത്യാശ്രമം ഉൾപ്പെടെയുള്ള ശക്തമായ പ്രതിഷേധങ്ങളുമായി സ്റ്റാൻലി രംഗത്തിറങ്ങിയെങ്കിലും വർഷങ്ങളായി നീതി അകലെയായിരുന്നു.ഒടുവിൽ തുണയായത് പഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടൽ.വിഷയം വാർഡ് മെമ്പർ മിനി സെബാസ്റ്റ്യൻ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് പ്രശ്നപരിഹാരത്തിന് വേഗതയേറിയത്. പഞ്ചായത്ത് പ്രസിഡന്റ് ഡോ. ട്രീസ പോൾ, വൈസ് പ്രസിഡന്റ് ചാക്കോ തൈക്കുന്നേൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സിനോ ജോസ്, വാർഡ് മെമ്പർമാരായ ജിബിൻ ജെയ്സൺ, സിന്ധു ചിറ്റേരി എന്നിവരടങ്ങുന്ന ജനപ്രതിനിധികൾ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.തുടർന്ന് ഭരണസമിതി വിഷയം വൈദ്യുതി-പാർലമെന്ററികാര്യ-പരിസ്ഥിതി വകുപ്പ് മന്ത്രി സണ്ണി ജോസഫിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. മന്ത്രി സണ്ണി ജോസഫ് അടിയന്തരമായി ഈ വിഷയം വനംവകുപ്പ് മന്ത്രിയുമായി ചർച്ച ചെയ്യുകയും കർഷകന്റെ ദുരിതത്തിന് പരിഹാരം കാണാൻ ആവശ്യപ്പെടുകയും ചെയ്തു.മന്ത്രിതലത്തിലുള്ള ഈ ശക്തമായ ഇടപെടലിനെ തുടർന്നാണ്, കർഷകന്റെ ഭൂമി കൈയേറി സ്ഥാപിച്ച ജണ്ടകൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ പൊളിച്ചുനീക്കാൻ വനംവകുപ്പ് ഇപ്പോൾ തയ്യാറായിരിക്കുന്നത്. പതിറ്റാണ്ടുകളായി നീറിപ്പുകഞ്ഞ ഒരു കർഷകന്റെ ആശങ്കകൾക്കാണ് ഇതോടെ പരിഹാരമാകുന്നത്.
Content Highlight: Elappeedika







































