ചെന്നൈ: നിർമാണ സാമഗ്രികളുടെ കടുത്ത ദൗർലഭ്യം ചൂണ്ടിക്കാട്ടി കരിങ്കല്ല്, എം-സാൻഡ്, മെറ്റൽ ജെല്ലി എന്നിവ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് തടഞ്ഞ് തമിഴ്നാട് സർക്കാർ അസാധാരണ ഉത്തരവ് പുറപ്പെടുവിച്ചു. ഈ തീരുമാനം കേരളം ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിലെ നിർമാണ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.തമിഴ്നാട്ടിലെ ആഭ്യന്തര ആവശ്യം പരിഗണിച്ചാണ് കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ ജിയോളജി ഡയറക്ടർക്ക് കൂടുതൽ അധികാരം നൽകി ഗസറ്റ് വിജ്ഞാപനം ഇറക്കിയത്. ഇതനുസരിച്ച് ഒരു സംസ്ഥാനത്തേക്കും ലോറി ലോഡുകൾ കൊണ്ടുപോകുന്നത് തടയാൻ ജിയോളജി ഡയറക്ടർക്ക് അധികാരമുണ്ടായിരിക്കും.അനധികൃത ഖനനം വ്യാപകമായി നടക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ നിർമാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ ഉറപ്പാക്കിയ ശേഷം മാത്രമേ മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കാൻ അനുമതി നൽകൂ എന്നാണ് സർക്കാർ നിലപാട്. വരും ദിവസങ്ങളിൽ തന്നെ ഈ ഉപരോധം കർശനമായി നടപ്പാക്കും.തമിഴ്നാട്ടിൽ നിന്നാണ് കേരളത്തിലേക്ക് നിർമാണ സാമഗ്രികളുടെ വലിയൊരു പങ്കും എത്തുന്നത്. ഈ തീരുമാനം കാരണം കേരളത്തിലെ നിർമാണ പദ്ധതികൾക്ക് കാലതാമസം നേരിടാനും വില വർധിക്കാനും സാധ്യതയുണ്ടെന്ന് ഐഎൻടിയുസി നേതാവ് ഷഹ്നാസ് പ്രതികരിച്ചു. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlight: Tamil Nadu Bans Export of Construction Materials: Kerala Building Sector Hit















.jpeg)
.jpeg)


















