#PSC Kerala #Exam Scam #Crime Branch
തിരുവനന്തപുരം: പിഎസ്സി പരീക്ഷാക്രമക്കേട് ആരോപണത്തിലെ അന്വേഷണത്തിൽ നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച്. ആസൂത്രണ ബോർഡ് പരീക്ഷയുടെ ഓൺസ്ക്രീൻ മാർക്കിംഗ് രീതി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പിഎസ്സിക്ക് അന്വേഷണ സംഘം കത്ത് നൽകി.
നാളെ ക്രൈംബ്രാഞ്ച് സംഘം പട്ടത്തെ പിഎസ്സി ആസ്ഥാനത്ത് നേരിട്ടെത്തി ഡെമോ പരിശോധന നടത്തും. വിവാദങ്ങൾക്കിടെ നാളെ പിഎസ്സിയുടെ നിർണായക യോഗവും ചേരുന്നുണ്ട്.
ആസൂത്രണ ബോർഡിലെ മൂന്ന് തസ്തികകളിലേക്കുള്ള പൊതുപരീക്ഷ 100 മാർക്കിനായിരുന്നു നടന്നത്. എന്നാൽ 58 മാർക്കിന്റെ ചോദ്യങ്ങൾ ഒഴിവാക്കി 42 മാർക്കിന് മാത്രം മൂല്യനിർണയം നടത്തിയെന്നും, അതുവഴി ഇടതു സംഘടനാ നേതാക്കൾക്ക് ഒന്നാം റാങ്കും നിയമനവും നൽകിയെന്നുമാണ് പ്രധാന പരാതി.
ഈ സാഹചര്യത്തിൽ മൂല്യനിർണയം എങ്ങനെ നടന്നുവെന്ന് കണ്ടെത്തേണ്ടത് അനിവാര്യമാണെന്ന് അന്വേഷണ സംഘം വിലയിരുത്തി. അതിനാൽ ഓൺസ്ക്രീൻ മാർക്കിംഗ് സംവിധാനത്തിന്റെ പ്രവർത്തനം നേരിട്ട് കാണണമെന്ന ആവശ്യമാണ് ക്രൈംബ്രാഞ്ച് മുന്നോട്ട് വച്ചിരിക്കുന്നത്.
ഉദ്യോഗാർത്ഥികളുടെ മാർക്ക് വിവരങ്ങൾ പിഎസ്സി കൈമാറിയെങ്കിലും ഉത്തരക്കടലാസുകളും ഉത്തരസൂചികകളും ഇതുവരെ കൈമാറിയിട്ടില്ല. ഈ രേഖകൾ കൂടി പരിശോധിക്കേണ്ടതുണ്ടെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്. അതിനാൽ പിഎസ്സി ആസ്ഥാനത്തെത്തി നേരിട്ട് പരിശോധന നടത്താനാണ് തീരുമാനം.
ക്രൈംബ്രാഞ്ചിന്റെയും ആഭ്യന്തര വിജിലൻസിന്റെയും അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നാളെ പിഎസ്സിയുടെ നിർണായക യോഗം കൂടുന്നത്. പരീക്ഷാക്രമക്കേട് ആരോപണത്തിൽ പിഎസ്സി എന്ത് നിലപാട് എടുക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
Content Highlight: PSC Exam Irregularity Case: Crime Branch Seeks On-Screen Marking Demo in Kerala







































