മുക്കം: ജനനിബിഢമായി വയനാട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ തെരഞ്ഞെടുപ്പ് പര്യടനം. കത്തിജ്വലിക്കുന്ന വേനലിൻ്റെ അസഹനീയമായ ചൂടിനെ പോലും അവഗണിച്ച് ആയിരങ്ങളാണ് രാഹുൽ ഗാന്ധിയെ കാണാനായി കൊടിയത്തൂരിലേക്ക് ഒഴുകിയെത്തിയത്.
തെയ്യത്തുംകടവ് മുതൽ കൊടിയത്തൂർ വരെയാണ് രാഹുൽ ഗാന്ധി റോഡ് ഷോ നടത്തിയത്. രാവിലെ മുതൽ സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം നാടൊന്നടങ്കം രാഹുലിനെ കാണാൻ റോഡിൻ്റെ ഇരുവശത്തുമായി നിലയുറപ്പിച്ചിരുന്നു. 11.15 ഓടെ രാഹുൽ ഗാന്ധി തെയ്യത്തുംകടവിലെത്തിയതോടെ പ്രവർത്തകരുടെ ആവേശം അണപൊട്ടി. മുദ്രാവാക്യങ്ങൾ വിളിച്ചും ആഹ്ലാദാരവങ്ങൾ പ്രകടിപ്പിച്ചും ജനങ്ങൾ രാഹുൽ ഗാന്ധിയെ വരവേറ്റു.
റോഡിലൂടനീളം തന്നെ കാത്തുനിന്ന ആയിരങ്ങളെ അഭിവാദ്യം ചെയ്താണ് ചരിത്രമുറങ്ങുന്ന കൊടിയത്തൂരിന്റെ മണ്ണിൽ രാഹുൽഗാന്ധി റോഡ് ഷോ ആരംഭിച്ചത്. കൊടിയത്തൂർ അങ്ങാടിയിൽ വെച്ച് ജനങ്ങളോട് സംവദിച്ച രാഹുൽ ഗാന്ധി നരേന്ദ്ര മോദിക്കെതിരെയും ബി.ജെ.പിക്കെതിരെയും രൂക്ഷ വിമർശനമാണ് നടത്തിയത്.
കെ.പി.സി.സി ആക്ടിങ് പ്രസിഡൻ്റ് എം.എം ഹസൻ, തെലുങ്കാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡൻസാരി അനസൂയ (സീതക്ക), കെ.പി.സി.സി വർക്കിങ് പ്രസിഡൻ്റ് അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ, സെൻട്രൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി അനിൽകുമാർ എം.എൽ.എ, വർക്കിങ് ചെയർമാൻ സി.പി ചെറിയ മുഹമ്മദ്, ഡി.സി.സി പ്രസിഡൻ്റ് അഡ്വ. കെ. പ്രവീൺകുമാർ എന്നിവരും രാഹുൽ ഗാന്ധിക്ക് ഒപ്പമുണ്ടായിരുന്നു. ജ്യോതി വിജയകുമാർ രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തി. 12.10ഓടെ കൊടിയത്തൂരിലെ റോഡ് ഷോ പൂർത്തിയാക്കിയ രാഹുൽ ഗാന്ധി മലപ്പുറം ജില്ലയിലെ കീഴുപറമ്പിലേക്ക് പോയി.
Rahul-gandhi