ഇരിട്ടി : കച്ചേരിക്കടവിൽ നിർമ്മാണം നടക്കുന്ന എടൂർ - പാലത്തുംകടവ് കെ എസ് ടി പി റോഡിന്റെ കരാറുകാരന്റെ വാഹനം തടഞ്ഞു . റോഡ് നിർമ്മാണത്തിന്റെ ഭാഗമായി രണ്ട് വർഷം മുൻപ് പൊളിച്ചിട്ട പാലമറ്റത്തിൽ സൈമൺന്റെ വീട്ടിലേക്കുള്ള വഴി ശരിയാക്കി കൊടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു നാട്ടുകാരും പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്ത് അംഗങ്ങളും ചേർന്ന് തടഞ്ഞത് . വയസ്സായ ദമ്പതികൾ താമസിക്കുന്ന വീട്ടിൽ വാഹനങ്ങൾ കയറ്റാൻ കഴിയാത്തവിധം പൊളിച്ചിട്ട ശേഷം കരാറുകാർ ആരും ഇവിടേക്ക് തിരിഞ്ഞു നോക്കിയില്ല . നിരവധി തവണ നാട്ടുകാരും വീട്ടുടമസ്ഥനം ആവശ്യം അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല .
വാഹനം തടഞ്ഞതോടെ ജെസിബിയുമായി എത്തിയ കരാറുകാരന്റെ തൊഴിലാളികൾ മണ്ണും കല്ലും മാറ്റി വീട്ടിലേക്ക് കയറുന്ന റോഡിന്റെ പണി ആരംഭിച്ചു . കച്ചേരിക്കടവിൽ പണി പൂർത്തിയാക്കാനുള്ള മൂന്ന് വീടുകളിലേക്കുള്ള റോഡിന്റെ നിർമ്മാണം ശനിയാഴ്ചക്കുള്ളിൽ പൂർത്തിയാക്കാമെന്ന് കരാറുകാരൻ ഉറപ്പ് നൽകിയതോടെ ആണ് തടഞ്ഞുവെച്ച വാഹനം വിട്ടുനൽകിയത് . ഇതുപോലെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വീടുകളിലേക്കുള്ള റോഡും ഓവുചാൽ ഉൾപ്പെടെ നിർമ്മിക്കാനുണ്ടെന്നും മഴ ആരംഭിക്കുന്നതിന് മുൻപ് ഇവയെല്ലാം പൂർത്തീകരിച്ചില്ലെങ്കിൽ കരാറുകാരന്റെ മുഴുവൻ വാഹങ്ങളും തടയുമെന്നും നിർമ്മാണം നടത്താൻ അനുവദിക്കില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ മുന്നറിയിപ്പ് നൽകി . ഇത്തരത്തിൽ ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന നിരവധി പ്രവർത്തനങ്ങൾ കരാറുകാരന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതായും പ്രശനം ഉടൻ പരിഹരിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും പ്രസിഡൻറ് മുന്നറിപ്പ് നൽകി .
പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ഐസക് ജോസഫ് , പഞ്ചായത്ത് അംഗങ്ങളായ ബിജോയി പ്ലാത്തോട്ടം , സെലീന ബിനോയി , ടോമി ചെരിയംമ്പുറം , ജോൺസൺ ചാലിൽ , ജോസ് മണികൊമ്പേൽ , വിത്സൺ കുറുപ്പംപറമ്പിൽ എന്നിവർ നേതൃത്വം നൽകി .
Kacherikadavu