കണ്ണൂർ : സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘർഷം നേരിടുന്ന മേഖലകളെമനുഷ്യ-വന്യജീവി സൗഹൃദ മേഖലകളാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കുന്നതെന്ന് വനം, വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കണ്ണൂർ, ആറളം വന്യജീവി ഡിവിഷനുകളിലെ മനുഷ്യ-വന്യജീവി സംഘർഷം നേരിടുന്നതിന് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം ആറളം വന്യജീവി സങ്കേതത്തിലെ വളയംചാലിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ആറളം ഫാമിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന മോഴയാനകളെ കുങ്കിയാനകളാക്കി മാറ്റുന്നതിനുള്ള സാധ്യതകളെ കുറിച്ച് പഠിക്കാൻ നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു. നിലവിൽ ഫാം പ്രദേശത്ത് 76.5 കിലോമീറ്റർ ദൂരത്തിൽ വിവിധ തരത്തിലുള്ള പ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഇനി കുറച്ചു ഭാഗങ്ങളിൽകൂടി പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കാനുണ്ട്. അതും പൂർത്തിയായാൽ പ്രദേശം പൂർണമായും സുരക്ഷിതമാക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
മിഷൻ ഫെൻസിംഗിന്റെ ഭാഗമായി കൊട്ടിയൂർ റേഞ്ചിലെ മണത്തണ, കീഴ്പ്പള്ളി സെക്ഷനുകളിൽ നബാർഡ് ട്രാഞ്ചെ 28- ൽ ഉൾപ്പെടുത്തി നിർമ്മിച്ച 6.3 കിലോമീറ്റർ തൂക്കുവേലി, വനം ജീവനക്കാരുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി കണ്ണവം, തളിപ്പറമ്പ് റെയ്‌ഞ്ചുകളിൽ നിർമ്മിച്ച ബാരക്കുകൾ, ജില്ലയിൽ മനുഷ്യ-വന്യജീവി സംഘർഷം ആവർത്തിക്കപ്പെടുന്ന ആറളം, കൊട്ടിയൂർ, കേളകം, അയ്യൻകുന്ന്, മുഴക്കുന്ന്, കണിച്ചാർ, പയ്യാവൂർ ഗ്രാമപഞ്ചായത്തുകളിൽ ആദ്യ ഘട്ടമായി രൂപീകരിച്ച സന്നദ്ധ പ്രാഥമിക പ്രതികരണ (പി.ആർ.ടി.) സേനാംഗങ്ങൾക്കുള്ള ദ്വിദിന പരിശീലന പരിപാടിയുടെ സമാപനം എന്നിവയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. തുടർന്ന് ആറളം പുനരധിവാസ മേഖലയിലേക്കുള്ള ആറളം വന്യജീവി ഡിവിഷൻ്റെ സഞ്ചരിക്കുന്ന വായനശാലയുടെ ഫ്ളാഗ് ഓഫും മന്ത്രി നിർവഹിച്ചു.

അഡ്വ. സണ്ണി ജോസഫ് എം എൽ എ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി രാജേഷ്, അഡ്വ. സാജു സേവ്യർ, സി.ടി അനീഷ്, റോയ് നമ്പുടാകം, ആൻ്റണി സെബാസ്റ്റ്യൻ, കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, ആറളം പഞ്ചായത്ത് അംഗങ്ങളായ ഇ.സി രാജു, മിനി ദിനേശൻ, കണ്ണൂർ ഉത്തര മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ബി.എൻ അഞ്ജൻ കുമാർ, അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ എം.പി രവീന്ദ്രനാഥൻ, ആറളം വൈൽഡ് ലൈഫ് വാർഡൻ വി. രതീശൻ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Aksaseendran