തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ മന്ത്രിമാർക്ക് മുഖ്യമന്ത്രിയുടെ നിർദേശം. മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ നിർദേശം. രണ്ട് മാസത്തിനകം വികസന പദ്ധതികൾ പൂർത്തിയാക്കണമെന്നും പദ്ധതികൾ യുദ്ധകാലടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ മന്ത്രിമാർ നേരിട്ട് മേൽനോട്ടം വഹിക്കണമെന്നുമാണ് നിർദേശം. ജില്ലകളിലെ വികസന പദ്ധതികൾ
പൂർത്തിയാക്കുന്നതിനും ചുമതലപ്പെട്ട മന്ത്രിമാർ പ്രത്യേക ശ്രദ്ധചെലുത്തണമെന്നും നിർദേശമുണ്ട്. മാർച്ചിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന കണക്കുകൂട്ടലിലാണ് നിർദേശം.
അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടാക്കിയ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനാകുമെന്ന ഉറപ്പിലാണ് കോണ്‍ഗ്രസും ബിജെപിയും. മുഴുവൻ സീറ്റും പിടിക്കാനാകുമെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്കുകൂട്ടല്‍. സാധ്യതാ മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് ബിജെപിയുടെ നീക്കം.
തദ്ദേശ തിരഞ്ഞെടുപ്പിൽ നേടിയ വിജയത്തിൽനിന്ന് ആവേശമുൾക്കൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് അതിവേഗം കടക്കാനാണ് കോൺഗ്രസിന്റെയും നീക്കം. പ്രസിഡന്റ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള ടീം ചുമതലയേറ്റ ശേഷം കോൺഗ്രസ് നേടുന്ന രണ്ടാം തിരഞ്ഞെടുപ്പ് വിജയമാണിത്. കഴിഞ്ഞ മേയിൽ സ്ഥാനമേറ്റ പുതിയ ടീം ഉപതിരഞ്ഞെടുപ്പിലൂടെ നിലമ്പൂർ തിരിച്ചുപിടിച്ചു. അതിനു പിന്നാലെ തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്കു പാർട്ടി കടന്നു.
അതിനിടെ തദ്ദേശതിരഞ്ഞെടുപ്പിന്റെ വോട്ടുനിലയനുസരിച്ചു നിയമസഭാ തിരഞ്ഞെടുപ്പിനു പുതിയ തന്ത്രമൊരുക്കാനാണ് ബിജെപിയുടേയും തീരുമാനം. പാർട്ടി വളരുന്നതു നഗരങ്ങളിലാണെന്ന തിരിച്ചറിവാണ് പുതിയ നീക്കത്തിനു കാരണം.
Pinarayvijayan







































