ഡൽഹി: വെനസ്വേലയിൽ അമേരിക്കൻ അട്ടിമറിയിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം. വെനസ്വേലയിലെ ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും ഇന്ത്യ പിന്തുണ ഉറപ്പിക്കുന്നുവെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
കാരക്കാസിലെ ഇന്ത്യൻ എംബസി ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെടുന്നുണ്ട്. സാധ്യമായ എല്ലാ സഹായങ്ങളും എത്തിക്കും എന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കിക്കൊണ്ട് സംഭാഷണത്തിലൂടെ സമാധാനപരമായി പ്രശ്നങ്ങൾ പരിഹരിക്കാൻ അഭ്യർത്ഥിക്കുന്നു എന്നും ഇന്ത്യ പറഞ്ഞു.
അതേസമയം ഡൽഹിയിലെ ജന്തർ മന്ദറിൽ ഇടതുപാർട്ടികൾ പ്രതിഷേധിക്കുകയാണ്. സിപിഐഎം പി ബി അംഗം, ബി വി രാഘവലു, AIFB ജനറൽ സെക്രട്ടറി, ജി ദേവരാജൻ, സിപിഐ എം എൽ സെക്രട്ടറി, സുജേത ഡേ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. അമേരിക്ക പിടികൂടിയ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്‌ളോറസിനെയും ന്യൂയോർക്കിലെത്തിച്ചു. ഇരുവരെയും അടുത്തയാഴ്ച മാൻഹാട്ടൻ ഫെഡറൽ കോടതിയിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ടുകൾ.
വെനസ്വേലയിൽ ഭരണമാറ്റം സാധ്യമാകുന്നതുവരെ അമേരിക്ക വെനസ്വേലയുടെ ഭരണം ഏറ്റെടുക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്നലെ വ്യക്തമാക്കിയിരുന്നു. വെനസ്വേലയുടെ എണ്ണപ്പാടങ്ങൾ പിടിച്ചെടുക്കുമെന്നും വ്യവസായം പുനസ്ഥാപിക്കാൻ അമേരിക്കൻ കമ്പനികളെ നിയമിക്കുമെന്നും ട്രംപ് പറഞ്ഞു.
Venaswaleissue





































