കൊച്ചി: സംഗീത സംവിധായകൻ എസ് പി വെങ്കിടേഷിനെ അനുസ്മരിച്ച് ഗായിക സുജാത. തൊട്ടതൊക്കെ പൊന്നാക്കിയ അദ്ദേഹം കുറെ ഹിറ്റുകൾ സമ്മാനിച്ചിട്ടുണ്ട്. എസ് പി വെങ്കിടേഷിന്റെ വിയോഗം സംഗീതലോകത്തിന് വലിയൊരു തീരാനഷ്ടമാണെന്ന് സുജാത പറഞ്ഞു.
ഒരു ഗിറ്റാറിസ്റ്റ് കൂടിയായ അദ്ദേഹത്തിന്റെ പാട്ടുകളിൽ ഓർക്കസ്ട്രയ്ക്ക് കൂടുതൽ പ്രാധാന്യം കൊടുക്കാറുണ്ട് അതുകൊണ്ട് തന്നെ പൂർണതയുള്ള പാട്ടുകളായിരുന്നു എല്ലാം സുജാത അനുസ്മരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു എസ് പി വെങ്കിടേഷിന്റെ അന്ത്യം. 70 വയസായിരുന്നു. മലയാളത്തില്‍ ഉള്‍പ്പെടെ നിരവധി ഭാഷകളിലെ ഹിറ്റ് ഗാനങ്ങളുടെ സൃഷ്ടാവാണ് എസ് പി വെങ്കിടേഷ്. മലയാളത്തില്‍ മാത്രം 150ഓളം ഗാനങ്ങള്‍ക്ക് അദ്ദേഹം ഈണമിട്ടു.
80 കളുടെ അവസാനത്തിലേയും 90കളിലേയും നിരവധി ഹിറ്റ് ഗാനങ്ങളുടെ സൃഷ്ടാവാണ് എസ് പി വെങ്കിടേഷ്. മോഹന്‍ലാല്‍ നായകനായ രാജാവിന്റെ മകന്‍ എന്ന ചിത്രത്തിനുവേണ്ടി ഡെന്നിസ് ജോസഫാണ് എസ് പി വെങ്കിടേഷിന്റെ പേര് നിര്‍ദേശിക്കുന്നത്. ചിത്രവും പാട്ടുകളും ഹിറ്റായതോടെ പിന്നെ എസ് പി വെങ്കിടേഷിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കിലുക്കം, സ്ഫടികം, ധ്രുവം, കൗരവര്‍, ജോണി വാക്കര്‍, കിഴക്കന്‍ പത്രോസ്, ഹിറ്റ്‌ലര്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ക്കു വേണ്ടി അദ്ദേഹം സംഗീതമൊരുക്കി. ദേവാസുരം ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്കുവേണ്ടി അദ്ദേഹം പശ്ചാത്തല സംഗീതവുമൊരുക്കി.
Sujathaaboutspvengidesh






































