കണ്ണൂർ: ടൗണിൽ വൻ തോതിൽ മയക്കുമരുന്ന് പിടിച്ചെടുത്ത കേസ്: ഉത്തർപ്രദേശ് സ്വദേശിക്ക് ഇരുപത്തിമൂന്ന് വർഷം തടവും രണ്ടു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും. 2024 സെപ്റ്റംബർ ഒന്നാം തീയതി കണ്ണൂർ ടൗണിൽ വച്ച് 2 കിലോഗ്രാം കഞ്ചാവും 95 ഗ്രാം മെത്താംഫിറ്റമിനും 333 മില്ലിഗ്രാം എൽ.എസ്.ഡി സ്റ്റാമ്പുമായി എക്സൈസ് പിടിയിലായ ഉത്തർപ്രദേശ് സ്വദേശിക്ക് 23 വർഷം കഠിന തടവും 2 ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും. വടകര എൻ.ഡി.പി.എസ് സ്പെഷൽ കോടതിയുടേതാണ് വിധി.
കണ്ണൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജനാർദ്ദനൻ പി.പി യുടെ നേതൃത്വത്തിൽ കണ്ണൂർ എക്സൈസ് റേഞ്ച് പാർട്ടി സിവിൽ എക്സൈസ് ഓഫീസർ ഗണേഷ് ബാബു പി.വി യ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ താളിക്കാവ് ഭാഗത്ത് നടത്തിയ റെയ്ഡിലാണ് ഉത്തർപ്രദേശ് സ്വദേശിയായ ദീപു സഹാനി (24) പിടിയിലായത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. വി.കെ ജോർജ് ഹാജരായി. വടകര എൻ.ഡി.പി.എസ് സ്പെഷൽ കോടതി സെഷൻസ് ജഡ്ജ് ശ്രീ. ബിജു വി.ജി ശിക്ഷാവിധി പുറപ്പെടുവിച്ചത്
കണ്ണൂർ ടൗൺ ഭാഗങ്ങളിലും പരിസരപ്രദേശങ്ങളിലും മയക്കുമരുന്നുകൾ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയായിരുന്നു ദീപു സഹാനി. വളരെ ആസൂത്രിതമായി വിവിധയിനം മയക്കുമരുന്നുകളുടെ വ്യാപാരം നടതിരുന്ന ഇയാൾ നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയാണ്. ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങി വീണ്ടും മയക്കുമരുന്ന് കച്ചവടം തുടരുന്നതിനിടിയിലാണ് വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടത്. അന്നത്തെ കണ്ണൂർ അസിസ്റ്റൻ്റ് എക്സൈസ് കമ്മിഷണർ സുഗുണൻ.എം ന്റെ നേതൃത്വത്തിലായിരുന്നു തുടർ അന്വേഷണങ്ങൾ നടന്നത്. അസിസ്റ്റൻ്റ് എക്സൈസ് കമ്മിഷണർ സജിത്ത്കുമാർ.കെ കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. വി.കെ ജോർജ് ഹാജരായി. കേസ് കണ്ടെടുത്ത പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഉണ്ണികൃഷ്ണൻ വി പി, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) സുഹൈൽ പി പി, റിഷാദ് സി എച്ച്, രജിത്ത് കുമാർ എൻ, സജിത്ത് എം, സിവിൽ എക്സൈസ് ഓഫീസർ ഗണേഷ് ബാബു പി വി, നിഖിൽ പി സീനിയർ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ (ഗ്രേഡ്) അജിത്ത് സി, EI & IB അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് )ഷജിത്ത് കെ എന്നിവരും ഉണ്ടായിരുന്നു.
Case of drug seizure in Kannur






































