തിരുവനന്തപുരം: ദേശീയ പണിമുടക്ക് കേരള ബന്ദ് മാത്രമായി ഒതുങ്ങിയെന്ന് ശശി തരൂർ എംപി. ഫാക്ടറികൾക്കുള്ളിൽ നിന്ന് തെരുവുകളിലേക്കും വീടുകളിലേക്കും വ്യാപിച്ച തീവ്ര യൂണിയൻ പ്രവർത്തനം കേരളത്തിൻ്റെ സൽപ്പേരിന് മങ്ങലേൽപ്പിച്ചെന്നും ശശി തരൂർ പറഞ്ഞു. ഇന്ത്യയുടെ മറ്റ് ഭാഗങ്ങൾ ഇത്തരം നിർബന്ധിത തടസ്സപ്പെടുത്തലുകൾക്ക് അപ്പുറത്തേക്ക് വളർന്നപ്പോൾ, അസംഘടിതരായ ഭൂരിപക്ഷത്തിന് മേൽ സംഘടിത ന്യൂനപക്ഷം നടത്തുന്ന ഈ അതിക്രമത്തിന് മുന്നിൽ കേരളം മാത്രം ഇപ്പോഴും ബന്ദിയാക്കപ്പെട്ടിരിക്കുകയാണെന്ന് ശശി തരൂർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
പ്രതിഷേധിക്കാനുള്ള അവകാശത്തെ താൻ എന്നും പിന്തുണയ്ക്കുമെന്നും എന്നാൽ മറ്റൊരാളുടെ സ്വതന്ത്രമായ സഞ്ചാരത്തെ തടയാൻ ഒരു ഇന്ത്യക്കാരനും ഭരണഘടനാപരമായ അവകാശമില്ലെന്നും ശശി തരൂർ പറഞ്ഞു.
തന്റെ സ്വന്തം പാർട്ടി ഉൾപ്പെട്ടിരിക്കുമ്പോൾ പോലും നിർബന്ധിതമായി പണിമുടക്കാനുള്ള അവകാശത്തെ എതിർക്കുന്ന നിലപാടാണ് താൻ സ്വീകരിച്ചതെന്നും തരൂർ വ്യക്തമാക്കി. ജീവിതവും വ്യാപാരവും ഗതാഗതവും തടസ്സപ്പെടുത്തി ഒരു സംസ്ഥാനത്തെ സ്തംഭിപ്പിക്കുന്നത് സാധാരണക്കാരന്റെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും തരൂർ പ്രതികരിച്ചു. പ്രതിഷേധം എന്നത് ഒരു ധാർമ്മിക പ്രഖ്യാപനമായിരിക്കണമെന്നുെം അല്ലാതെ കായികമായ ഒരു ഉപരോധമാകരുതെന്നും തരൂർ കൂട്ടിച്ചേർത്തു.
Sasitharoor

































