ഡൽഹി: ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തിൽ സോണിയാ ഗാന്ധിയുടെ വസതിയിലേക്ക് യുവമോർച്ച മാർച്ച്. യുവമോര്‍ച്ച കേരള സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആണ് മാര്‍ച്ച് നടക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയ്‌ക്കൊപ്പമുള്ള ചിത്രത്തിൽ സോണിയാഗാന്ധി മറുപടി പറയണം എന്നാവശ്യപ്പെട്ടാണ് മാർച്ച് നടത്തുന്നത്. അനുരാഗ് താക്കൂർ എം പി പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന് പുറത്ത് ഇതാദ്യമായിട്ടാണ് സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഒരു പ്രതിഷേധം നടക്കുന്നത്.
കോൺഗ്രസിന് സ്വർണക്കൊള്ളയുമായി നേരിൽ ബന്ധമുണ്ടെന്ന് അനുരാഗ് താക്കൂർ വിമർശിച്ചു. യുപിഎ കാലത്ത് കോൺഗ്രസ് രാജ്യത്തെ കൊള്ളയടിച്ചു.കോൺഗ്രസ് അയ്യപ്പ ഭക്തരെ വഞ്ചിച്ചുവെന്നും മുതിർന്ന നേതാക്കൾക്ക് സ്വർണക്കൊള്ള പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്നും അനുരാഗ് താക്കൂർ മാർച്ച്
ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. സോണിയ ഗാന്ധിയിലേക്ക് അന്വേഷണം വ്യാപിപ്പിക്കണം,ഒപ്പം തന്നെ അടൂർ പ്രകാശ്, ആന്റോ ആന്റണി എന്നീ നേതാക്കൾ ഇക്കാര്യത്തിൽ വിശദീകരണം നൽകണം തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തിയാണ് പ്രതിഷേധം.
നിരവധി ആരോപണങ്ങളാണ് അനുരാഗ് താക്കൂർ എം പി മുന്നിൽവെച്ചത്. സോണിയാ ഗാന്ധി സ്വർണക്കൊള്ള സിൻഡിക്കേറ്റിലെ പ്രധാന പ്രതിക്കൊപ്പമാണ് ചിത്രത്തിൽ നിൽക്കുന്നത്. നിരവധി തവണ ഉണ്ണികൃഷ്ണൻ പോറ്റിയുമായി സോണിയ കൂടിക്കാഴ്ച നടത്തി. ബിജെപി മാത്രം ആണ് അയ്യപ്പ ഭക്തർക്കായി പോരാടുന്നതെന്നും ചെന്നിത്തല നടത്തിയ നിരാഹാര സമരം ഹൈക്കമാൻഡ് ഇടപ്പെട്ട് നിർത്തിച്ചുവെന്നും എം പി ആരോപിച്ചു.
അതേസമയം, മാർച്ചിനിടെ കേരള യുവമോർച്ച സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ള പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ നിലയുറപ്പിച്ചിരിക്കുകയാണ്. സ്ഥലത്ത് സംഘർഷ സാധ്യത നിലനിൽക്കുകയാണ്.
Sabarimalasoniya






































