ന്യൂ ഡൽഹി: റോഡ് സുരക്ഷ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ട്രാഫിക് നിയമലംഘനങ്ങൾ കുറയ്ക്കുന്നതിനും പോയിന്റ് അടിസ്ഥാനമാക്കിയുള്ള ഡ്രൈവിങ് ലൈസൻസ് സംവിധാനം നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. റോഡ് സുരക്ഷയുടെ ആവശ്യകത ചർച്ച ചെയ്യുന്നതിനായി വിളിച്ചുചേർത്ത കോൺക്ലേവ് ഫോർ റോഡ് സേഫ്റ്റിയിൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയാണ് ലൈസൻസ് സംവിധാനത്തിൽ മാറ്റം കൊണ്ടുവരുന്നതിന്റെ ആവശ്യകത വിശദീകരിച്ചത്. ട്രാഫിക് നിയമലംഘനങ്ങൾ കുറയ്ക്കുന്നതിനും റോഡ് സുരക്ഷ കൂടുതൽ കാര്യക്ഷമത വരുത്തുന്നതിനുമായി വിദേശ രാജ്യങ്ങളിലേതിന് സമാനമായ രീതിയിലാകും പോയിന്റ് അടിസ്ഥാനമാക്കിയുള്ള ഡ്രൈവിങ് ലൈസൻസ് സംവിധാനം നടപ്പിലാക്കുക.
പോയിന്റ് അടിസ്ഥാനമാക്കിയുള്ള ഡ്രൈവിങ് ലൈസൻസ് സംവിധാനത്തിൽ ഓരോ ട്രാഫിക് നിയമലംഘനങ്ങൾക്കും ഓരോ പോയിന്റ് വീതം നഷ്ടമാകും. നിശ്ചിത പരിധിക്ക് മുകളിൽ പോയിന്റുകൾ നഷ്ടമായാൽ ആറ് മാസത്തേക്ക് ഈ ലൈസൻസ് റദ്ദാക്കാൻ കഴിയും. തുടർച്ചയായി നിയമലംഘനം നടത്തുന്നവരുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കാനുള്ള മാർഗവും ഈ സംവിധാനത്തിൽ ഒരുങ്ങും. മദ്യപിച്ച് വാഹനമോടിക്കുന്നത് ഉൾപ്പെടെയുള്ള ഗുരുതരമായ നിയമലംഘനങ്ങൾ തടയാൻ ഈ നിർദേശം സഹായിക്കുമെന്നുമാണ് വിലയിരുത്തൽ.
പ്രതിവർഷം ഇന്ത്യയിൽ അഞ്ച് ലക്ഷത്തിലധികം വാഹനാപകടങ്ങളാണ് നടക്കുന്നതെന്നും ഇതിൽ 1.8 ലക്ഷത്തോളം മരണങ്ങൾ നടക്കുന്നുണ്ടെന്നുമാണ് ഗഡ്കരി വെളിപ്പെടുത്തിയത്. മരിക്കുന്നതിൽ ഭൂരിഭാഗവും 18-നും 45-നും ഇടയിൽ പ്രായമുള്ളവരാണെന്നും അദ്ദേഹം അറിയിച്ചു. ഉയർന്ന അപകടനിരക്കുള്ളതും ബ്ലാക്ക് സ്‌പോട്ടുകൾ ഉള്ളതുമായി 100 ജില്ലകൾ സർക്കാർ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് സീറോ ആക്‌സിഡന്റ് മേഖലയാക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കാലാവധി അവസാനിക്കുന്ന ഡ്രൈവിങ് ലൈസൻസുകൾ പുതുക്കുന്നതിന് ടെസ്റ്റുകൾ നിർബന്ധമാക്കുന്നതാണ് ഈ മേഖലയിൽ വരുത്തുന്ന വേറൊരു മാറ്റം. നിലവിൽ ടെസ്റ്റുകൾ ഇല്ലാതെ തന്നെ ലൈസൻസ് പുതുക്കാൻ സാധിക്കും. പുതിയ നിയമം അനുസരിച്ച് നിയമലംഘനങ്ങൾക്ക് ശിക്ഷിക്കപ്പെട്ടിട്ടുള്ള ആളുകൾക്ക് ലൈസൻസ് പുതുക്കുന്നതിന് ടെസ്റ്റുകൾ പാസാകേണ്ടി വരും. യോഗ്യതയുള്ള ഡ്രൈവർമാർക്ക് മാത്രമേ ലൈസൻസ് ലഭിക്കുന്നുള്ളൂവെന്ന് ഉറപ്പാക്കാനാണ് കേന്ദ്ര സർക്കാരിന്റെ ഈ നീക്കം.
Delhi

.jpeg)





.jpeg)



























