മുണ്ടത്തിക്കോട് : വെടിക്കെട്ട് പുര സ്ഫോടനത്തിൽ പ്രതികരണവുമായി സംസ്ഥാന സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ. അപകടത്തിന്റെ വ്യാപ്തി കൂടാൻ കാരണം വെടിമരുന്നിന്റെ ഉപയോഗം കൂടുതലായതുകൊണ്ടായിരിക്കുമെന്ന് അദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ചട്ടലംഘനം ഉണ്ടായിട്ടുണ്ട്. വെടിക്കെട്ട് നിരോധിക്കണമെന്ന് കമ്മിഷന് ശുപാർശ ചെയ്യാൻ കഴിയില്ലെന്ന് അദേഹം വ്യക്തമാക്കി.
വെടിക്കെട്ട് ഉത്സവത്തിന്റെ ഭാഗമാണ്. ജനങ്ങളെ ആകർഷിക്കുന്ന ഒന്നാണ്. അത് തടയുകയെന്നത് ശരിയായ നടപടിയായിരിക്കില്ലെന്ന് ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ പറഞ്ഞു. സംസ്ഥന സർക്കാരിന്റെ ഉത്തരവ് ലഭിച്ചാൽ ഉടൻ അന്വേഷണം ആരംഭിക്കും. കേരളത്തിലെങ്ങും ഇനി ഇത്തരം അപകടം ഉണ്ടാകരുത്. അതിനാൽ സമഗ്രമായ അന്വേഷണമാകും നടത്തുകയെന്ന് അദേഹം വ്യക്തമാക്കി.
തൃശൂർ പൂരം ഏറ്റവും മോശമായ കാലാവസ്ഥയിലാണ് നടക്കുന്നത്. വെടിമരുന്നിന് ചൂട് കൂടിയാൽ തന്നെ തീപിടിക്കാം. ഷെഡ്ഡുകൾ അടുപ്പിച്ചല്ലായിരുന്നെങ്കിൽ ഒരു ഷെഡ്ഡിന് തീപിടിച്ച് തീരുമായിരുന്നു. അശ്രദ്ധ ഉണ്ടായിട്ടുണ്ട്. മുൻകരുതലുകൾ സ്വീകരിക്കാത്തതുകൊണ്ടാണ് വ്യാപ്തിയുള്ള അപകടം ഉണ്ടായിരിക്കുന്നതെന്ന് ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ പറഞ്ഞു. വാഹനം എത്തിപ്പെടാത്ത സ്ഥലത്താണ് അപകടമുണ്ടായത്. ഉദ്യോഗസ്ഥ വീഴ്ച ഉണ്ടായോ എന്ന് അന്വേഷിക്കുമെന്ന് അദേഹം വ്യക്തമാക്കി.
Mundathikkod







































