തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ കോൺഗ്രസിന്റെ നിയുക്ത എംഎല്‍എമാരുടെ മനസറിഞ്ഞ എഐസിസി നിരീക്ഷകര്‍ ഇന്ന് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും. രാഹുല്‍ഗാന്ധിയും മല്ലികാർജുൻ ഖർഗെയുമായി നിരീക്ഷകര്‍ കൂടിക്കാഴ്ച നടത്തി സാഹചര്യം ധരിപ്പിക്കും. ഉദ്ദേശിച്ചതിനേക്കാള്‍ ഭൂരിപക്ഷം കിട്ടിയെന്നാണ് കെ സി പക്ഷത്തിന്‍റെ അവകാശവാദം. ഘടകക്ഷികളുടെ നിലപാട് സതീശന് ബലമാകുമ്പോള്‍, 20ലേറ എംഎല്‍എമാരുടെ ഭൂരിപക്ഷം ചെന്നിത്തല പക്ഷവും അവകാശപ്പെടുകയാണ്.
മുഖ്യമന്ത്രി ആര് എന്ന ചോദ്യത്തിന് ഇനി ഹൈക്കമാൻഡിന്റെ തീരുമാനം നിർണായകമാകും.
മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകളിൽ എംഎൽഎമാരുടെ എണ്ണത്തിൽ പ്രതീക്ഷയർപ്പിക്കുകയാണ് കെ സി വേണുഗോപാൽ. ബഹുഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണ എങ്ങനെ അവഗണിക്കും എന്നാണ് കെഎസി പക്ഷത്തിന്റെ ചോദ്യം. വിഡി അനുകൂല കമന്റുകളും പ്രകടനവും പിആർ ആണെന്നാണ് വിമർശനം.
എന്നാൽ, മുഖ്യമന്ത്രി പദവിയിലേക്ക് തനിക്ക് അനുകൂലമായ ജനവികാരം ഹൈക്കമാന്റിന് ബോദ്ധ്യപ്പെടുമെന്ന ഉറച്ച വിശ്വാസത്തിലാണ് വി ഡി സതീശൻ ക്യാംപ്. ഘടകക്ഷികളുടെ നിലപാടിലാണ് സതീശൻ പക്ഷത്തിന്‍റെ പ്രതീക്ഷ. ഹൈക്കമാന്‍റിന്‍റെ ഭാഗമായ നേതാവിന് പിന്തുണ കൂടുന്നത് സ്വാഭാവികം എന്നാണ് വിഡി പക്ഷം. തെരഞ്ഞെടുപ്പ് വെറും സാങ്കേതികം ആകരുതെന്നും ഘടകകക്ഷി പിന്തുണയും പരിഗണിക്കണമെന്നും വിഡി പക്ഷം ആവശ്യപ്പെടുന്നു. എന്നാൽ മുഖ്യമന്ത്രി പദവി ഇല്ലെങ്കിൽ സതീശൻ ക്യാബിനറ്റിലേക്കില്ലെന്ന തരം പ്രചാരണം സജീവമായുണ്ടെങ്കിലും ഇക്കാര്യത്തിൽ വി ഡി ക്യാംപിൽ നിന്ന് വ്യക്തതയില്ല. രമേശ് ചെന്നിത്തലയും ആത്മവിശ്വാസം കൈവിടുന്നില്ല. സീനിയോറിറ്റി പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് ആർസി പക്ഷം. അന്തിമ തീരുമാനത്തിനായി സംസ്ഥാനത്തെ സീനീയർ നേതാക്കളെ ഇന്നോ നാളെയോ ഹൈക്കമാൻഡ് ദില്ലിക്ക് വിളിപ്പിക്കും.
Thiruvananthapuram







































