തിരുവനന്തപുരം : പഴ്സൺ സ്റ്റാഫിൽ സഹോദരിയുടെ ഭർത്താവിനെ നിയമിച്ചതിനെ ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്. ബെന്നി തോമസിന് രാഷ്ട്രീയ പ്രവർത്തനത്തിൽ നല്ല ട്രാക്ക് റെക്കോർഡാണെന്നും ബന്ധു എന്ന നിലയിൽ അല്ല നിയമിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു. അപേക്ഷ വിളിച്ച്, പരീക്ഷ നടത്തി അഭിമുഖം നടത്തി എടുക്കുന്ന നിയമനമല്ല പഴ്സണൽ സ്റ്റാഫെന്നും മന്ത്രി പറഞ്ഞു.ദൗർഭാഗ്യകരമായ വിവാദമാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. പഴ്സണൽ സ്റ്റാഫിൽ എന്തെങ്കിലും യോഗ്യത മാനദണ്ഡമോ അയോഗ്യത മാനദണ്ഡമോ നിയമപരമായി ഇല്ല. ബന്ധപ്പെട്ട മന്ത്രിയാണ് അതിൽ തീരുമാനമെടുക്കുന്നത്. ഈ വ്യക്തി തന്റെ ബന്ധുവാണെന്ന് താൻ തന്നെയാണ് പറഞ്ഞത്. പാർട്ടിയുടെ സജീവ പ്രവർത്തകനായ, തെരഞ്ഞെടുപ്പിൽ ചീഫ് ഏജന്റ് ആയ, രാഷ്ട്രീയ പ്രവർത്തനത്തിൽ നല്ല ട്രാക്ക് റെക്കോർഡ് ഉള്ള ബെന്നി തോമസിനെയാണ് നിയമിച്ചതെന്ന് സണ്ണി ജോസഫ് പറഞ്ഞു.തനിക്ക് കൂടി സ്വീകാര്യൻ, വിശ്വാസതയുള്ള വ്യക്തിയാണ് ബെന്നിയെന്ന് സണ്ണി ജോസഫ് പറഞ്ഞു. മന്ത്രി എന്ന നിലയിൽ തന്റെ പ്രവർത്തനം കുറ്റമറ്റതാക്കാൻ സഹായിക്കുന്ന നല്ലൊരു വ്യക്തി എന്ന നിലയിലാണ് പൊതുപ്രവർത്തന രംഗത്തെ പരിചയസമ്പന്നനെ നിയമിച്ചത്. മാധ്യമങ്ങൾ ഇത്ര രൂക്ഷ വിമർശനം നടത്തുമെന്ന് പ്രതീക്ഷിച്ചില്ല. സഭയിൽ പോലും പ്രതിപക്ഷ നേതാവ് തന്നെ വിമർശിച്ചില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു.അതേസമയം, ബന്ധു നിയമനത്തിന്റെ പേരിൽ സണ്ണി ജോസഫിന് എതിരെ കെപിസിസി യോഗത്തിൽ വിമർശനമുണ്ടായി എന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് മന്ത്രി പിസി വിഷ്ണുനാഥ് പറഞ്ഞു. കെപിസിസി അധ്യക്ഷനെതിരെ ആരും വിമർശനം ഉന്നയിച്ചിട്ടില്ലെന്നും പിസി വിഷ്ണുനാഥ് പറഞ്ഞു.
Content Highlight: Sannyjoseph






































