വയനാട് : കള്ളാടിയിലെ മണ്ണിടിച്ചിലിൽ കാണാതായവർക്കായി തിരച്ചിൽ തുടരുന്നു. മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശനത്തിന് തൊട്ടടുത്തുള്ള തോട്ടിലാണ് പരിശോധന നടത്തുന്നത്. ഫയർ ഫോഴ്സിന്റെ നേത്യത്വത്തിലാണ് പരിശോധന. ഇവിടെ നിന്നും ഇന്നലെ രണ്ട് മൃതദേഹങ്ങൾ ലഭിച്ചിരുന്നു.എന്നാൽ ഇടവിട്ടുള്ള മഴ രക്ഷാപ്രവർത്തനത്തെ ദുഷ്കരമാകുന്നുണ്ട്. മഴയിൽ കുത്തി ഒലിച്ചു മല വെള്ളം പ്രദേശത്തേക്ക് എത്തുന്നുണ്ട്. കള്ളാടി ദുരന്തത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. മരിച്ച മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളുടെയും മൃതദേഹം ഇന്ന് ജന്മനാടുകളിൽ എത്തിക്കും. മരിച്ചവരുടെ കുടുംബത്തിന് സർക്കാർ അഞ്ചു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മണ്ണിടിച്ചിലിനെ തുടർന്ന് 140 പേരെയാണ് ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയത്. മേപ്പാടി ഗവൺമെന്റ് പോളിടെക്നിക് കോളജിലാണ് ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്നത്.മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ആണ് പരുക്കേറ്റവർ ചികിത്സയിൽ ഉള്ളത് . ഇന്നലെ എത്തിച്ച പത്തു പേരിൽ മൂന്ന് പേർ ആശുപത്രി വിട്ടു. രക്ഷപ്രവർത്തനതിനിടെ പരിക്കേറ്റ മേപ്പാടി പൊലീസ് സ്റ്റേഷനിലെ എസ്ഐ ഉൾപ്പടെയുള്ളവർ ആണ് ആശുപത്രി വിട്ടത്. അഞ്ചു പേരെ വാർഡിലേക്ക് മാറ്റി. സൈറ്റ് എഞ്ചിനീയർ ആയ എറണാകുളം സ്വദേശി കുഞ്ചു ടി കെ ആണ് ചികിത്സയിൽ ഉള്ള ഏക മലയാളി.
Content Highlight: Kalladilandslide






































