കണ്ണൂർ: പി. ഇന്ദിര കണ്ണൂർ കോർപറേഷൻ മേയറാകും. കോൺഗ്രസ് കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നിലവിൽ ഡപ്യൂട്ടി മേയറായ പി. ഇന്ദിരയുടേയും മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റായ ശ്രീജ മഠത്തിലിന്റെയും പേരുകളാണ് മേയർ സ്‌ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. എന്നാൽ പി. ഇന്ദിരയെ മേയറായി പാർട്ടി തീരുമാനിക്കുകയായിരുന്നു. കണ്ണൂർ കോർപറേഷനിലാണ് ആദ്യമായി കോൺഗ്രസ് മേയറെ പ്രഖ്യാപിക്കുന്നത്. കെ.സി. വേണുഗോപാൽ, കെ. സുധാകരൻ എന്നിവരുടെ പിന്തുണ പി. ഇന്ദിരയ്ക്കായിരുന്നു. കോൺഗ്രസ് വിമത സ്ഥാനാർഥി ഉൾപ്പെടെ 4 പേർ മത്സരിച്ച പയ്യാമ്പലത്ത് നിന്ന് 48 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് ഇന്ദിര ജയിച്ചത്.
കെഎസ്‌യുവിൽ പ്രവർത്തിക്കുന്ന കാലത്ത് കൃഷ്ണമേനോൻ സ്‌മാരക വനിതാ കോളജിൽ അട്ടിമറി ജയത്തിലൂടെ പി. ഇന്ദിര ചെയർപഴ്സനായിരുന്നു. കണ്ണൂർ മുനിസിപ്പാലിറ്റിയിലും കോർപറേഷനിലും ഇന്ദിര കൗൺസിലറായിരുന്നു. ഡപ്യൂട്ടി മേയർ സ്‌ഥാനത്തിന് പുറമേ ആരോഗ്യം, പൊതുമരാമത്ത് സ്‌ഥിരം സമിതി അധ്യക്ഷയുമായിരുന്നു. 56 സീറ്റിൽ 36 ഉം നേടിയാണ് യുഡിഎഫ് കോർപറേഷൻ നിലനിർത്തിയത്. തിരഞ്ഞെടുപ്പിൽ ജയിച്ചതോടെ ഇന്ദിര മേയർ സ്‌ഥാനം ഏറെക്കുറെ ഉറപ്പിച്ചിരുന്നു. 2015ൽ കണ്ണൂർ കോർപറേഷൻ ആയതു മുതൽ കൗൺസിലറായ ഇന്ദിര തുടർച്ചയായി മൂന്നാം തവണയായി ജയിക്കുന്നത്. മുസ്‌ലിം ലീഗിലെ കെ.പി. താഹിറിനെയാണ് ഡപ്യൂട്ടി മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
Kannurcorporation





































